അംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് അനുമതി നൽകാതെ യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ; പ്രക്ഷോഭത്തിനൊരുങ്ങി ആസാദ് സമാജ് പാർട്ടി

Update: 2025-03-31 08:58 GMT

ലഖ്നോ: ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഉത്തർപ്രദേശിലുടനീളം പ്രക്ഷോഭം ആരംഭിക്കുമെന്ന് ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ദേശീയ പ്രസിഡന്റ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തെയും "ബഹുജൻ സമാജിനും സാമൂഹിക നീതിയുടെ പ്രത്യയശാസ്ത്രത്തിനും എതിരായ ഗൂഢാലോചന"യായി കാണുമെന്ന് നാഗിന മണ്ഡലത്തിൽ നിന്നുള്ള എംപി കൂടിയായ ചന്ദ്രശേഖർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ പറഞ്ഞു.

"ഉത്തർപ്രദേശിലെ പല ജില്ലകളിലും അംബേദ്കർ ജയന്തി ആഘോഷിക്കാൻ ഭരണകൂടം അനുമതി നൽകുന്നില്ല.. ഇത് അംബേദ്കറുടെ അനുയായികൾക്കെതിരായ ആക്രമണം മാത്രമല്ല, ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണം കൂടിയാണ്. ഈ നടപടികൾ ഭരണകൂടത്തിന്റെ ഏകപക്ഷീയതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, സർക്കാരിലെയും ഭരണകൂടത്തിലെയും ചില വിഭാഗങ്ങൾക്ക് ഭരണഘടനയോട് കൂറില്ലെന്നും തെളിയിക്കുന്നു." - കത്ത് പറയുന്നു.

അതിനാൽ, അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് തടസമുണ്ടാവരുതെന്ന് സർക്കാർ ഉത്തരവിറക്കണം എന്നാണ് ആവശ്യം. സർക്കാർ അത്തരമൊരു ഉത്തരവ് ഇറക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 14നാണ് അംബേദ്കർ ജയന്തി.