ബ്രിട്ടനിലെ ഹിന്ദുത്വവാദികൾ മുസ്‌ലിം വിരുദ്ധ വലതുപക്ഷ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കുന്നതായി രഹസ്യാന്വേഷണ റിപോർട്ട്; ഇനിയും കലാപമുണ്ടാവുമോയെന്ന് ആശങ്ക

Update: 2025-03-31 08:16 GMT
ലണ്ടൻ:ബ്രിട്ടനിലെ ഹിന്ദുത്വവാദികൾ മുസ്ലിംകളോട് വെറുപ്പുള്ള വലതുപക്ഷ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കുന്നതായ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് നിൽക്കുന്ന ഹിന്ദുത്വവാദികൾ ബ്രിട്ടനിലെ ഹിന്ദുക്കൾ ഏതു പാർട്ടികൾക്ക് വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാൻ പാടില്ലെന്നും ക്യാംപയിൻ നടത്തുകയാണ്. അത് ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നതിന് തുല്യമാണെന്നും ദേശീയ പോലിസ് മേധാവികളുടെ കൗൺസിൽ (എൻപിസിസി) തയ്യാറാക്കിയ രഹസ്യ റിപോർട്ട് പറയുന്നു.

ഹിന്ദുത്വ എന്ന പേരിൽ അറിയപ്പെടുന്ന ഹിന്ദു തീവ്രവാദം മുസ്‌ലിംകളുമായും സിഖുകാരുമായും ഹിന്ദുക്കൾക്കുള്ള ബന്ധം മോശമാക്കുകയാണ്.  ആശങ്കയുണ്ടാക്കുന്ന തീവ്രവാദമാണ് ഹിന്ദുത്വ. 2022 ലെ വേനൽക്കാലത്ത് ലെസ്റ്ററിൽ നടന്ന അക്രമങ്ങളിൽ ഹിന്ദുത്വർക്ക് പങ്കുണ്ടായിരുന്നു എന്ന് സർക്കാർ റിപോർട്ടിലുണ്ടായിരുന്നു.

 ''ഇന്ത്യൻ ഹിന്ദുക്കളുടെ ആധിപത്യത്തിനും ഇന്ത്യയിൽ ഏകശിലാപരമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടി വാദിക്കുന്ന ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഹിന്ദുത്വ. " - എന്നാണ് സർക്കാർ റിപോർട്ട് പറയുന്നതെന്ന് ഇൻ്റലിജൻസ് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

 "യുകെയിലെ സംഘർഷം ഇപ്പോഴും പ്രകടമാണ്. ഓൺലൈനിലെ വ്യാജപ്രചരണങ്ങൾ ഓഫ് ലൈൻ ആയി എന്തൊക്കെ
പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം എന്നാണ് ലെസ്റ്ററിലെ സംഭവങ്ങൾ കാണിക്കുന്നത്".

ടോമി റോബിൻസൺ എന്ന തീവ്ര വലതുപക്ഷ പ്രവർത്തകൻ  'മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ' പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിനകം ചില ഹിന്ദു ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. റോബിൻസണെ ഇന്ത്യൻ മാധ്യമങ്ങളും  ബ്രിട്ടീഷ് ഹിന്ദുക്കളിലെ ഒരു വിഭാഗവും
സ്വാഗതം ചെയ്യുന്നതായി കാണപ്പെട്ടുവെന്നും എൻപിസിസി റിപ്പോർട്ട് പറയുന്നു.
ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ യുകെ ബ്രാഞ്ച് കൺസർവേറ്റീവുകൾക്ക് വേണ്ടി 48 സീറ്റുകളിൽ പ്രചാരണം നടത്തിയെന്നും റിപോർട്ട് പറയുന്നുണ്ട്.

ഹിന്ദുത്വ തീവ്രവാദികൾക്കിടയിൽ പ്രചാരത്തിലുള്ള 'ജയ് ശ്രീ റാം' എന്ന മുദ്രാവാക്യം ഹിന്ദുക്കളും മുസ്ലീം, സിഖ് സമുദായങ്ങളിലെ അംഗങ്ങളും തമ്മിൽ സംഘർഷം സൃഷ്ടിക്കുമെന്ന് എൻപിസിസി റിപോർട്ട് വ്യക്തമാക്കി.

ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന ചില ബോളിവുഡ് സിനിമകൾ ബ്രിട്ടനിലെ തെരുവുകളിൽ ഹിന്ദുക്കളും സിഖുകാരെപ്പോലുള്ള മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.
സിഖുകാരെ മോശമായി ചിത്രീകരിക്കുന്ന "എമർജൻസി" എന്ന സിനിമക്കെതിരെ സിഖ് ഗ്രൂപ്പുകൾ രാജ്യത്തുടനീളമുള്ള സിനിമാശാലകൾക്ക് പുറത്ത് പ്രതിഷേധിക്കേണ്ടി വന്നുവെന്നും റിപോർട്ട് പറയുന്നു.