കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞു, നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി

Update: 2018-09-06 11:32 GMT


തിരുവനന്തപുരം : കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവ് വന്നതിനാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്. ഇവ പുനര്‍നിര്‍മിച്ച് ഉല്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ബോര്‍ഡ് അറിയിച്ചു.
ഈ അനിവാര്യ സാഹചര്യങ്ങള്‍ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ എകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചിട്ടുണ്ട്.
ഈ കുറവ് കമ്പോളത്തില്‍ നിന്നും വാങ്ങി പരിഹരിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
എതെങ്കിലും കാരണവശാല്‍ വൈകുന്നേര സമയങ്ങളിലെ വൈദ്യുതി ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്.

Similar News