പ്രഥമ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആരെ തുണയ്ക്കും ?
കണ്ണൂ
സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലെ പ്രഥമ തിരഞ്ഞെടുപ്പ്. എന്നാല്‍, കനത്ത പോളിങ് പ്രതീക്ഷിച്ച മുന്നണികള്‍, താരതമ്യേന കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയതില്‍ ആശങ്കയിലാണ്. 74.75 ആണ് കോര്‍പറേഷനിലെ വോട്ടിങ് ശതമാനം. ഇതു ജില്ലയിലെ നഗരസഭകളിലെ പോളിങ് ശതമാനത്തെ അപേക്ഷിച്ച് കുറവാണ്.
ആകെയുള്ള 55 ഡിവിഷനുകളിലെ 171016 വോട്ടര്‍മാരില്‍ 127838 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയരായ നേതാക്കള്‍ എത്തിയിട്ടും കൂടുതല്‍ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ മുന്നണികള്‍ക്കായില്ല.
പാനൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി, ആന്തൂര്‍ എന്നിവയാണ് മൂന്നു പുതിയ നഗരസഭകള്‍. ഇതില്‍ ഇരിട്ടിയും പാനൂരും യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. ശ്രീകണ്ഠപുരം ഇടതിനും. ആന്തൂരില്‍ തിരഞ്ഞെടുപ്പിനു മുന്നേ 14 സീറ്റില്‍ ഇടതുപക്ഷം എതിരില്ലാതെ വിജയിച്ചിരുന്നു.
തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളില്‍ ഭരണത്തുടര്‍ച്ച എല്‍ഡിഎഫ് ഉറപ്പിക്കുന്നു. ആന്തൂരിനെ വേര്‍പ്പെടുത്തിയ തളിപ്പറമ്പ് നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ഒന്നൊഴിച്ച് എല്ലാം എല്‍ഡിഎഫിനായിരുന്നു.
കണ്ണൂര്‍ ബ്ലോക്ക് നറുക്കെടുപ്പിലാണ് യുഡിഎഫിനു ലഭിച്ചത്. ഇക്കുറി ബ്ലോക്കുകളില്‍ ഭൂരിപക്ഷവും തങ്ങള്‍ നേടുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 26 ഡിവിഷനുകളില്‍ 20ഉം ഇടതുപക്ഷത്തിനായിരുന്നു. ഇക്കുറി 24 ഡിവിഷന്‍ മാത്രമേ ഉള്ളൂ. മിക്ക ഡിവിഷനുകളിലും പൊരിഞ്ഞ പോരാട്ടമാണു നടന്നത്.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം.
ജില്ലയില്‍ ആകെയുള്ള 71 ഗ്രാമപ്പഞ്ചായത്തുകളില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍ മേല്‍ക്കൈ നേടുമെന്ന് ഇടതുപക്ഷം പറയുമ്പോള്‍ യുഡിഎഫ് അനുകൂല പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. കൂട്ടിയും കിഴിച്ചും തങ്ങളുടെ വിജയസാധ്യത അളക്കുന്ന തിരക്കിലാണ് എല്ലാവരും. മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടാതെയാണു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റു വിവാദങ്ങളും മുന്നണികളെ ഒട്ടൊന്നുമല്ല വലച്ചത്. മുന്നണിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വിമതര്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയില്‍ വിയര്‍ക്കുകയായിരുന്നു യുഡിഎഫ്. പലയിടത്തും ഫലം പ്രവചാനീതമായതിനാല്‍ ചെറു പാര്‍ട്ടികള്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണ്.
ഇരിട്ടി നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസം
ഇരിട്ടി: ചാവശ്ശേരി ഗ്രാമപ്പഞ്ചായത്തിനെ ഇരിട്ടി നഗരസഭയായി ഉയര്‍ത്തിയതോടെ പ്രഥമഭരണം പിടിക്കാന്‍ ശക്തമായ മല്‍സരമാണ് മിക്ക വാര്‍ഡുകളിലും നടന്നത്. വാര്‍ഡ് വിഭജനത്തിന്റെ ആദ്യഘട്ടത്തില്‍ വന്‍ വിജയപ്രതീക്ഷ പുലര്‍ത്തിയ യുഡിഎഫിനെ ശക്തമായ മല്‍സരത്തിലൂടെ ഒപ്പത്തിനൊപ്പമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫ് ക്യാംപിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
ഒപ്പം ഏഴ് വാര്‍ഡുകളില്‍ ബിജെപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി കക്ഷികളും ശക്തമായ മല്‍സരത്തിനു കളമൊരുക്കി.
നഗരസഭയില്‍ 86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇരുമുന്നണികളിലെയും പ്രമുഖ നേതാക്കള്‍ ജനവിധി തേടിയ കൂളിചെമ്പ്ര, വികാസ്‌നഗര്‍, അത്തിത്തട്ട്, പുന്നാട് ടൗണ്‍, കീഴൂര്‍കുന്ന്, നടുവനാട്, കല്ലേരിക്കല്‍ വാര്‍ഡുകളില്‍ കനത്ത മല്‍സരമാണു കാഴ്ചവച്ചതെന്നാണ് വിലയിരുത്തല്‍. 18 മതുല്‍ 20 സീറ്റുവരെ നേടുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുമ്പോള്‍ 22 സീറ്റ് വരെ നേടി ഭരണസാരഥ്യം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
പഞ്ചായത്തില്‍ കഴിഞ്ഞ തവണ മൂന്ന് സീറ്റ് വരെ നേടിയ ബിജെപി ഇത്തവണ ഏഴ് സീറ്റുവരെ ലഭിക്കുമെന്ന് പറയുന്നു. നടുവനാട്, 19ാം മൈല്‍ വാര്‍ഡുകളില്‍ എസ്ഡിപിഐ വിജയപ്രതീക്ഷയിലാണ്.