ഉഭയകക്ഷി ചര്‍ച്ച: ഇംറാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു

Update: 2018-09-21 10:07 GMT


ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. അടുത്തയാഴ്ച ചേരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ അറിയിച്ചതാണിത്.
അതേസമയം ഇസ്‌ലാമാബാദില്‍ വെച്ച് സാര്‍ക് രാജ്യങ്ങളുടെ ഉച്ചകോടി നടത്താനുള്ള ആവശ്യം ഇന്ത്യ നിരസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സായുധാക്രമണം അടക്കമുള്ള വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കുള്ള സാധ്യത കഴിഞ്ഞദിവസം ഇംറാന്‍ ആരാഞ്ഞത്.
അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സിലെ സൈനികര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് പാക് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ അടുത്ത ബന്ധമാണ് വേണ്ടത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ജമ്മു കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്താനിലെ പുതുതലമുറ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മില്‍ പാലം തീര്‍ക്കുന്നതിലൂടെ ഗുണകരമായ ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും ഇംറാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Similar News