ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം; പ്രതിഷേധം കത്തുന്നു
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത ദളിത് വിദ്യാര്‍ത്ഥികളിലൊരാള്‍ ആത്മഹത്യ ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥിയും ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയുമായ രോഹിത്ത് വെമുലെയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനെത്തിയ പോലിസുകാരെയും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപിയുടെയും ബിജെപിയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 12 ദിവസം മുമ്പ് വൈസ്ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പിന്നീട് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കാമ്പസില്‍ രാപ്പകല്‍ സമരം നടന്നുവരുന്നതിനിടെയാണ് ആത്മഹത്യ.ഹോസ്റ്റലില്‍ എഎസ്എയുടെ കൊടിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം
മുസാഫര്‍നഗര്‍ കലാപത്തില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ ' മുസാഫര്‍നഗര്‍ ബാക്കി ഹെ' എന്ന ഡോക്യുമെന്ററി അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ഇതിന് ശേഷം എബിവിപിക്കാര്‍ ഈ വിദ്യാര്‍ത്ഥികളെ ഫേസ്ബുക്ക് പേജിലൂടെ അപകീര്‍ത്തിപ്പെടുത്തി.ഈ വിഷയത്തില്‍ എബിവിപിക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ അവര്‍ക്ക് മാപ്പ് എഴുതി നല്‍കേണ്ടിയും വന്നു.
ഇതേതുടര്‍ന്നുണ്ടായ നാണക്കേട് മാറ്റാനായി എഎസ്എയ്‌ക്കെതിരെ ബിജെപിയും ആര്‍എസ്എസും ദേശവിരുദ്ധത ഉള്‍പ്പെടെ ആരോപിക്കുകയും വൈസ് ചാന്‍സലറില്‍ കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയ ഇടപ്പെട്ട് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സര്‍ അധ്യക്ഷനായ അന്വേഷണ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കമ്മറ്റി തള്ളി.
പിന്നീട് യാക്കൂബ് മേമന്റെ വധശിക്ഷ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും നിലപാട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ വൈസ്ചാന്‍സലറില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു . തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിശദീകരണം തേടാതെ തന്നെ വൈസ്ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.രോഹിത്തിന്റെ മരണത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്നത്.