അമേരിക്ക സഹായം പിന്‍വലിച്ചു; ഫലസ്തീന് പിന്തുണയുമായി അറബ് രാജ്യങ്ങള്‍

Update: 2018-09-13 13:15 GMT


ഫലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം പിന്‍വലിച്ച അമേരിക്കന്‍ നടപടിക്ക് മറുപടിയുമായി അറബ് രാജ്യങ്ങള്‍. ഫലസ്തീന് സ്ഥിരം സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച അറബ് രാജ്യങ്ങള്‍ കൂടുതല്‍ സഹായവും കൈമാറി. ഫലസ്തീന്‍ അഭയാര്‍തികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് നല്‍കിയിരുന്ന 200 മില്യണ്‍ ഡോളര്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സഹായവുമായി അറബ് രാജ്യങ്ങള്‍ മുന്നോട്ട് വന്നത്.
ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന യോഗത്തിലാണ് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗെയ്ത് വിവരങ്ങള്‍ വിശദീകരിച്ചത്. സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വീതം സൗദി അറേബ്യയും കുവൈത്തും കൈമാറി. സൗത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും കൈമാറി. സ്ഥിരമായ സഹായം ലഭ്യമാക്കാനുള്ള നടപടികളും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആരംഭിച്ചു. അതിനായി ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോട് അറബ് ലീഗ് സഹായം തേടിയിട്ടുണ്ട്.

Similar News