ദുരിതാശ്വാസ സാമഗ്രികള്‍ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കെട്ടികിടക്കുന്നു; ആവശ്യക്കാരിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2018-09-11 12:48 GMT


തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനിലെത്തിച്ച അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ അടിയന്തിരമായി ആവശ്യക്കാരിലെത്തിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ സെക്രട്ടറി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റവന്യു സെക്രട്ടറി ഒരു മാസത്തിനകം നടപടി റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പലയിടങ്ങളിലായാണ് സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. വലിയ കെയ്‌സുകളിലെത്തിച്ച കുപ്പിവെള്ളം പൊട്ടിച്ച നിലയിലാണ്. ബിലാസ്പൂരില്‍ നിന്നെത്തിച്ച ബണ്ടില്‍ കണക്കിന് തുണിത്തരങ്ങളും കിടന്ന് നശിക്കുന്നു. ഇക്കൂട്ടത്തില്‍ പായ്ക്ക് ചെയ്ത മരുന്നുകളുമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോഴും ഇത്തരത്തില്‍ സാധനങ്ങള്‍ റയില്‍വേ സൗജന്യമായി എത്തിക്കുന്നുണ്ടെന്നും ഇത് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.

Similar News