വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഓഹരിവിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 2700 പോയിന്റ് ഉയര്‍ന്നു

Update: 2026-04-08 05:46 GMT

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 2,729.07 പോയിന്റ് (3.66 ശതമാനം) ഉയര്‍ന്ന് 77,345.65ല്‍ എത്തി. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റിയും 795.30 പോയിന്റ് (3.44 ശതമാനം) നേട്ടത്തോടെ 23,918.95ലെത്തി.

വിപണിയിലെ കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപകരുടെ ആസ്തിയില്‍ 14 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിങ്, ധനകാര്യ മേഖലകളിലെ ഓഹരികളാണ് വിപണിയുടെ മുന്നേറ്റത്തിന് പ്രധാനമായി നേതൃത്വം നല്‍കിയത്. ആഗോള സംഘര്‍ഷങ്ങള്‍ ശമിക്കുന്നതിന്റെ സൂചനയും ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവുമാണ് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനവും വിപണിക്ക് അനുകൂലമായ ഘടകമായി മാറി.

ഇന്ധന ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ സാഹചര്യം സാമ്പത്തികമായി ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എണ്ണവില കുറഞ്ഞാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുകയും വിപണിയില്‍ സ്ഥിരത കൈവരിക്കാനും സഹായകരമാകും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ലഭിച്ചതോടെ ആഗോള വിപണികളിലും അനുകൂല ചലനങ്ങളാണ് പ്രകടമായത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ ഇടിവും യുഎസ് വിപണിയില്‍ നേട്ടമുണ്ടാക്കിയതോടെ അതിന്റെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലും വ്യക്തമായി പ്രകടമായി.

Tags: