അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലത്ത് 62കാരിക്ക് രോഗം സ്ഥിരീകരിച്ചു

Update: 2025-10-13 17:20 GMT

കൊല്ലം: കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കല്‍ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഇതുകൂടാതെ രണ്ട് കുട്ടികള്‍ക്ക് കൂടി ഇന്ന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഈ മാസത്തില്‍ ഇതുവരെ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ഇന്ന് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 കാരി മരണപ്പെട്ടിരുന്നു. ഇവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ മാസത്തെ നാലാമത്തെ മരണമാണ്. നാലു ദിവസത്തിനിടെ തെക്കന്‍ കേരളത്തില്‍ രോഗം ബാധിച്ച് രണ്ട് മരണം.

2025 ജനുവരി ഒന്നുമുതല്‍ ഒക്ടോബര്‍ ഒമ്പതുവരെ സംസ്ഥാനത്ത് നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേര്‍ മരണപ്പെട്ടു. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 15 മരണം. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്തിഷക ജ്വരം എങ്ങനെ പകര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ല. ഒമ്പതാം തിയതിക്ക് ശേഷമുള്ള അമീബിക്ക് കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

Tags: