വി എസിന്റെ സഹോദരി ആഴികുട്ടി അന്തരിച്ചു

Update: 2025-10-16 04:48 GMT

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏകസഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴികുട്ടി(95)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വെന്തലത്തറ വീട്ടില്‍ കിടപ്പിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. വി എസ് ഉള്‍പ്പെടെയുള്ള മൂന്ന് സഹോദരന്‍മാരുടെ ഏക സഹോദരിയായിരുന്നു. സഹോദരന്മാരില്‍ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചിരുന്നു. വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണു വെന്തലത്തറ.

വെന്തലത്തറയിലാണ് സഹോദരി താമസിച്ചിരുന്നത്. 12 വര്‍ഷം മുമ്പ് ആഴിക്കുട്ടിയുടെ മകള്‍ സുശീല മരിച്ചു. തുടര്‍ന്ന് മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമാണ് ആഴിക്കുട്ടിയെ ശുശ്രൂഷിച്ചിരുന്നത്. ഓണം ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ വി എസ് വെന്തലത്തറയിലെ വീട്ടില്‍ ആഴിക്കുട്ടിയെ കാണാനെത്തുമായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. കഴിഞ്ഞ എട്ടു മാസമായി കിടപ്പിലായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: തങ്കമണി, പരേതയായ സുശീല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.