പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു

Update: 2018-10-01 15:12 GMT
പത്തനംതിട്ട : കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് അഡ്വൈസറി ബോര്‍ഡിന്റെ ഉത്തരവ് നിലനില്‍ക്കെ ജില്ലയില്‍ കടന്നു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ശേഷം രക്ഷപ്പെട്ട പത്തനംതിട്ട ആനപ്പാറ മൂലയ്ക്കല്‍ പുരയിടത്തില്‍ ഷാജഹാനെ പോലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തു.
ജില്ലയില്‍ കയറുന്നത് വിലക്കി കൊണ്ടുള്ള കാപ്പ അഡ്വൈസറി ബോര്‍ഡിന്റെ ഉത്തരവ് നിലനില്‍ക്കുന്ന സമയത്ത് തന്നെ പ്രതി പലപ്പോഴും പത്തനംതിട്ട ടൗണിലും പരിസരത്തും എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി അടിപിടി കേസുകളിലെയും കഞ്ചാവ് കേസുകളിലെയും പ്രതിയായ ഷാജഹാന് എതിരെ പത്തനംതിട്ട എക്‌സൈസ് റെയിഞ്ച് ഓഫീസിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ടൗണിലെ സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിലെ പ്രധാന കണ്ണിയായിരുന്നു പ്രതി. സ്ഥിരമായി വാള്‍ വടിവാള്‍ തുടങ്ങിയ ആയുധവുമായി സഞ്ചരിച്ചിരുന്ന പ്രതി പലപ്പോഴും എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു പതിവ്. അറസ്റ്റ് ചെയ്ത പ്രതിയെ സ്ഥലത്തെത്തിച്ച് വിവിധ കേസുകളിലേക്ക് തെളിവെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News