തുമ്പ പോലിസ് സ്‌റ്റേഷനില്‍ സിപിഎം അതിക്രമം; എസ്‌ഐ ഉള്‍പ്പടേയുള്ളവരെ മര്‍ദ്ദിച്ചു

Update: 2018-09-15 14:20 GMT

തിരുവനന്തപുരം: തുമ്പ പൊലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പോലിസുകാരെ മര്‍ദിച്ചു. വാഹന പരിശോധനക്കിടെ സി.പി.എം അനുഭാവിയായ പൊതുപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതാണ് പ്രകോപനം. ഇന്നലെ രാത്രിയാണ് തുമ്പ പൊലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അക്രമികളെ തടയാന്‍ ശ്രമിച്ചതോടെ എസ്‌ഐ ഉള്‍പ്പടേയുള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര സദാനന്ദന്‍, വി.എസ് പത്മകുമാര്‍, കൌണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസുകാര്‍ക്കെതിരെ മര്‍ദ്ദനവും ഭീഷണിയും ഉയര്‍ന്നത്.
പ്രദേശത്തെ സിപിഎം അനുഭാവിയായ നാസര്‍ എന്നയാളെ വാഹനപരിശോധനക്കിടെ തുമ്പ എസ്.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാസറിനെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ സ്‌റ്റേഷന്‍ ഉപരോധമാണ് അതിക്രമത്തില്‍ കലാശിച്ചത്.
പൊലിസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദനെ ഒന്നാംപ്രതിയാക്കി 25 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലിസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

Similar News