സഹകരണ സംഘങ്ങളെ തകര്‍ക്കരുത്, കടകംപള്ളി സുരേന്ദ്രന് ചെന്നിത്തല കത്ത് നല്‍കി

Update: 2018-10-12 13:58 GMT


തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഉപയോഗിച്ച് സഹകരണ സംഘങ്ങളുടെ ഭരണം വ്യാപകമായി പിടിച്ചടക്കുന്നതുള്‍പ്പടെ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്ത് നല്‍കി.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഒട്ടനവധി സംഘങ്ങളുടെ ഭരണസമതികളെ നിസ്സാര കാരണങ്ങള്‍ക്ക് പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. പല സംഘങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലം സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് അസാധുവാക്കുകയാണ്. സഹകരണ സംഘങ്ങളുടെ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുക മാത്രമല്ല ജനാധിപത്യപരമായ അധികാരക്കൈമാറ്റ രീതിയെ തകര്‍ക്കുകയും ചെയ്യുകയാണ്.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ അംഗങ്ങള്‍ക്ക് നല്‍കാനുള്ള ലാഭവിഹിതം കെയര്‍ഹോം പദ്ധതിക്കായി നല്‍കണമെന്ന രജിസ്റ്റാറുടെ ഉത്തരവ് സഹകരണ സ്ഥാപനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാര്‍ ഇതിനകം കൈയയച്ചു സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും പുതിയ ആവശ്യങ്ങളുന്നയിച്ച് പണപ്പിരിവ് നടത്തുന്നത് ഈ മേഖലയെ നശിപ്പിക്കും.
സര്‍ക്കാരിന്റെ ധനകാര്യമാനേജ്‌മെന്റ് പാളിച്ചകള്‍ക്കും വീഴ്ചകള്‍ക്കും പിഴമൂളേണ്ടി വന്നിരിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കാവശ്യമായ തുക നല്‍കണമെന്നാവശ്യപ്പെട്ട് സഹകരണ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങള്‍ ചിലവഴിക്കുന്ന തുക പോലും സര്‍ക്കാര്‍ കൃത്യമായി തിരികെ നല്‍കുന്നില്ല. ഇത് കാരണം പല സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഈ തുക അടിയന്തിരമായി തിരികെ നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Similar News