മെത്രാന്മാരെ അടച്ചാക്ഷേപിച്ചെന്ന്; ബിജെപി നേതാവ് സി കെ പത്മനാഭനെതിരെ പരാതി നല്‍കി കെഎല്‍സിഎ

Update: 2018-09-16 05:45 GMT
കൊച്ചി: കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ചെന്നാരോപിച്ച് ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) ബിജെപി ദേശീയ അധ്യക്ഷന് പരാതി നല്‍കി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് കെഎല്‍സിഎ വ്യക്തമാക്കി.യുവമോര്‍ച്ചയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സി കെ പത്മനാഭന്‍ കത്തോലിക്കാസഭയിലെ ബിഷപ്പ്മാരെ മുഴുവന്‍ ആക്ഷേപിച്ച് സംസാരിച്ചത്.ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്ന് കുടിച്ച് കൊഴുത്തു നടക്കുന്ന ആളുകള്‍ക്ക് അവരുടേതായ ജൈവികമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിയറ്റ്‌നാമില്‍ മുഴുവന്‍സമയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ മാര്‍ക്ക് പാര്‍ട്ടി വൈഫ് സംവിധാനമുണ്ടെന്നും അതുപോലെ സഭയ്ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞുവെന്നാണ് കെഎല്‍സിഎയുടെ പരാതി.



ഒരു വ്യക്തിയുടെ വിഷയത്തിന്റെ പേരില്‍ സഭയെ ആകമാനം സാമാന്യവല്‍ക്കരിച്ച് നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കല്‍ ആണെന്നും ആരോപിച്ചാണ് കെഎല്‍സിഎ സംസ്ഥാന സമിതി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയത്. കത്തിലെ ഒരു പകര്‍പ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും നല്‍കിയിട്ടുണ്ട്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ വ്യക്തമാക്കിയിട്ടുണ്ട്.

Similar News