പൊലീസ് സഹായത്തോടെ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: ചെന്നിത്തല

Update: 2018-09-13 13:01 GMT


തിരുവനന്തപുരം : കേരളത്തിലെ കാമ്പസുകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ സഹായത്തോടെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അട്ടിമറിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കാമ്പസുകളില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട പൊലീസ് അവരുടെ ചട്ടുകമായി മാറിയിരിക്കുന്നു. ഇപ്പോള്‍ തെരഞ്ഞടുപ്പല്ല. ക്യാമ്പസ് ഫാസിസമാണു നടക്കുന്നത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ തിരഞ്ഞെടുപ്പിനിടെ ആന്റോ ആന്റണി എം.പി.യുടെ ഓഫീസില്‍ പൊലീസ് അതിക്രമിച്ചു കയറിയതിനെ പ്രതിപക്ഷനേതാവ് ശക്തമായി അപലപിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. എറണാകുളം മഹാരാജാസ് കോളജ്, യു.സി. കോളജ് ആലുവ, കോഴിക്കോട് മടപ്പള്ളി കോളജ്, പയ്യന്നൂര്‍ നിര്‍മ്മല ഗിരി കോളജ്, കോട്ടയം കടുത്തുരുത്തി ദേവമാതാ കോളജ്, കുറുവന്‍തോട് സ്റ്റാര്‍ക്ക് കോളജ്, കോലഞ്ചേരി സി.എം.എസ്. കോളജ്, ആലപ്പുഴ എടത്വ കോളജ്, ഹരിപ്പാട് കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളജ്, തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ കോളജ്, ഇടുക്കി കാര്‍മേരി കോളജ്, മൂലമറ്റം കോളജ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഉടനീളം കെ.എസ്.യു., എം.എസ്.എഫ്., കേരള കോണ്‍ഗ്രസ് (ജേക്കബ്), പി.എസ്.യു., എ.വൈ.എസ്.ബി., ഡി.എസ്.എഫ്. തുടങ്ങിയ എല്ലാ യു.ഡി.എഫ്. യുവജനസംഘടനകള്‍ക്ക് നേരെയും വ്യാപക അക്രമമാണ് എസ്.എഫ്.ഐ. പോലുള്ള ഇടതുപക്ഷസംഘടനകള്‍ അഴിച്ചുവിട്ടത്. ഇവരുടെ സ്തുതിപാഠകരായി പൊലീസ് മാറിയതോടെ നീതിയുക്തമായ തെരഞ്ഞെടുപ്പ് ക്യാമ്പസുകളില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Similar News