'തൊട്ടാല്‍ കൈവെട്ടും';സവര്‍ക്കര്‍ പോസ്റ്റര്‍ വിവാദത്തില്‍ ഭീഷണിയുമായി ഹിന്ദുസേന നേതാവ്

സവര്‍ക്കറുടെ ചിത്രത്തിലോ ബാനറിലോ ഏതെങ്കിലും മുസ്‌ലിമോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോ തൊട്ടാല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നായിരുന്നു ഹിന്ദു സേന നേതാവ് പ്രമോദ് മുത്തലികിന്റെ ഭീഷണി

Update: 2022-08-23 08:28 GMT

ബംഗളൂരു:സവര്‍ക്കര്‍ പോസ്റ്റര്‍ വിവാദത്തില്‍ ഭീഷണിയുമായി ഹിന്ദു സേന നേതാവ് പ്രമോദ് മുത്തലിക്. സവര്‍ക്കറുടെ ചിത്രത്തിലോ ബാനറിലോ ഏതെങ്കിലും മുസ്‌ലിമോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോ തൊട്ടാല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നായിരുന്നു ഭീഷണി.

സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്ക് എതിരായിരുന്നില്ലെന്നും,ബ്രിട്ടീഷുകാര്‍ക്ക് മാത്രമായിരുന്നു എതിരെന്നും മുത്തലിക് പറഞ്ഞു.തന്റെ ജീവിതത്തിന്റെ 23 വര്‍ഷം അദ്ദേഹം രാജ്യത്തിന് വേണ്ടി പോരാടാന്‍ സമര്‍പ്പിച്ചുവെന്നും പ്രമോദ് മുത്തലിക് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് സവര്‍ക്കറുടേയും,സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകന്റേയും പോസ്റ്ററുകള്‍ എല്ലായിടങ്ങളിലും പതിക്കുമെന്ന് വലതുപക്ഷ സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു.ആഗസ്ത് 31 മുതല്‍ 10 ദിവസത്തേക്ക് 15,000 സ്ഥലങ്ങളിലെങ്കിലും ചിത്രങ്ങള്‍ പതിപ്പിക്കാനാണ് നീക്കം. ഇതിലൂടെ ഇരുവരെയും ആദരിക്കാനാണ് നീക്കമെന്ന് പ്രമോദ് മുത്തലിക് പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം സവര്‍ക്കറുടെ പോസ്റ്ററുകള്‍ പതിപ്പിച്ച് അദ്ദേഹത്തിന്റെ സംഭാവനകളും അഭിമാനകരമായ പ്രവര്‍ത്തനങ്ങളും എല്ലാ മുക്കിലും മൂലയിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവമോഗ, മംഗളൂരു തുടങ്ങി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സവര്‍ക്കറുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിന്ദുത്വ സംഘടനകളുടെ പുതിയ നീക്കം.

Tags:    

Similar News