പോലിസ് സംസ്ഥാനമായി മാറുന്ന യുപി, വ്യാജ ഏറ്റുമുട്ടലുകള്‍ ജഡ്ജിക്കു മുമ്പില്‍ വിശദീകരിച്ച് പരിക്കേറ്റവര്‍
സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അര്‍ദ്ധ ഏറ്റുമുട്ടലുകളുടെ പ്രവണത വര്‍ധിച്ചുവരികയാണ്. ഇതിന്റെ പേരില്‍ യുപി പോലിസും യോഗി ആദിത്യനാഥ് ഭരണകൂടവും ആവര്‍ത്തിച്ച് വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ, സഹാറന്‍പൂര്‍ ജില്ലയില്‍ വ്യാജ അര്‍ദ്ധ ഏറ്റുമുട്ടല്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഒരു കേസ് പുറത്തുവന്നു. ഇതേ തുടര്‍ന്ന് പോലിസ് ഏറ്റുമുട്ടല്‍ രീതികളെക്കുറിച്ച് അലഹബാദ് ഹൈക്കോടതി ശക്തമായ നിലപാട് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ദിയോബന്ദ് കോടതിയിലെ എസിജിഎം പര്‍വീന്ദര്‍ സിങ് നേരിട്ട് ദിയോബന്ദ് ജയില്‍ സന്ദര്‍ശിക്കുകയും ഏറ്റുമുട്ടലില്‍ പരിക്കേറ്റ തടവുകാരെ നേരിട്ട് ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണത്തിനിടെ, ജഡ്ജി പരിക്കേറ്റ തടവുകാരെ വരിവരിയായി നിര്‍ത്തി അവരുടെ മൊഴികള്‍ കേട്ടു. ഈ അന്വേഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാകുകയാണ്.
വ്യാജ ഏറ്റുമുട്ടലെന്ന് തടവുകാര്‍
'സഹാറന്‍പൂരിലെ കോടതിയില്‍ വാദം കേള്‍ക്കുന്ന ദിവസം ബാഗ്പതില്‍ നിന്ന് മടങ്ങുകയായിരുന്നു താന്‍ . ഷാംലിയിലെ ഒരു പാര്‍ക്കില്‍ നിന്ന് പോലീസ് തന്നെ പിടികൂടി. ആ സമയത്ത് താന്‍ എവിടെയായിരുന്നു എന്നതിന്റെ തെളിവ് തന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നല്‍കും' വ്യാജ ഏറ്റുമുട്ടലിനെതിരേ കോടതിയില്‍ മുമ്പ് ഹരജി നല്‍കിയ ഒരാള്‍ പറയുന്നു
'തന്നെ ആദ്യം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മര്‍ദ്ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നെ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ ഒരു കാട്ടിലേക്ക് കൊണ്ടുപോയി എന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് സ്റ്റേഷനില്‍ നിന്ന് ഒരു മോട്ടോര്‍ സൈക്കിള്‍ വിളിച്ചുവരുത്തി, കാലില്‍ ഒരു തുണി കെട്ടിയ ശേഷം, ഏകദേശം എട്ട് ഇഞ്ച് ദൂരത്തില്‍ നിന്ന് വെടിവച്ചു. വെടിയേറ്റ ശേഷം, പോലിസുകാര്‍ തന്നെ നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് അടിച്ചു' പരിക്കേറ്റ മറ്റൊരാള്‍ പറയുന്നു.
അലഹബാദ് ഹൈക്കോടതിയുടെ സമീപകാല പരാമര്‍ശം
ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ഉത്തര്‍പ്രദേശിനെ ഒരു 'പോലിസ് സംസ്ഥാനം' ആക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിംഗ് ദേശ്വാള്‍ പ്രസ്താവിച്ചു. പെട്ടെന്നുള്ള സ്ഥാനക്കയറ്റത്തിനും പ്രശംസയ്ക്കും വേണ്ടി ചില പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ കാലില്‍ വെടിവെച്ച് പരിക്കേല്‍പ്പിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
