കടലാമ സംരക്ഷണത്തില്‍ ഒതുങ്ങി; കേരളത്തിന് എയിംസും അതിവേഗ പാതയും ഇല്ല

Update: 2026-02-01 07:51 GMT


ന്യൂഡല്‍ഹി: കേരളം ഏറെ പ്രതീക്ഷിച്ച സ്വപ്‌ന പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, സുരേഷ് ഗോപി ഏറെ കാലമായി പ്രഖ്യാപിക്കുന്ന എയിംസ്, ബി.ജെ.പി പ്രചരിപ്പിച്ചിരുന്ന അതിവേഗ റെയില്‍വേ, ജലപാത ഉള്‍പ്പടെ കേരളം ഏറെ പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ല.

തീരദേശ ടൂറിസം പദ്ധതിയലും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളിലും മാത്രമാണ് കേരളം ഇടപിടിച്ചത്.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് റെയില്‍ ഇടനാഴികളില്‍ തമിഴ്‌നാടിന് രണ്ടെണ്ണം ലഭിച്ചപ്പോള്‍ കേരളത്തെ പൂര്‍ണമായി തഴഞ്ഞു. മുംബൈ-പൂനെ,

പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പുതിയ ഹൈസ്പീഡ് റെയില്‍ ഇടനാഴികള്‍.

അടുത്ത അഞ്ചു വര്‍ഷത്തില്‍ 20 പുതിയ ജലപാതകളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.വാരണാസിയെയും പറ്റ്‌നയെയും ബന്ധിപ്പിച്ച് ജലപാത നിര്‍മിക്കും. നഗര വികസനത്തിന് 5000 കോടിയും അനുവദിച്ചു. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാന്‍ഡി ക്രാഫ്റ്റ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി അനുവദിച്ചു. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാളികേര ഉല്‍പ്പാദനം വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴിയും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തിന്റെ കാര്‍ഷിക മേഖലക്കും കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. റബറിന്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ല. സബ്‌സിഡ് ആയി 1000 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനും കേന്ദ്രം തയ്യാറായിട്ടില്ല. കേരളത്തെ സമ്പൂര്‍ണായി അവഗണിക്കുന്നതാണ് ബജറ്റെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ മുദ്രാവാക്യങ്ങളല്ലാതെ ഒന്നുമില്ലെന്നും എം.പിമാര്‍ കറ്റുപ്പെടുത്തി. കേരളത്തിന് ആമ സംരക്ഷണ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനം ആമയെ പോലെ ഇഴയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് എം.പിമാര്‍ പരിഹസിച്ചു.