ഇന്ന് ജയന്തി: ഫത്തഹ് അലി ഖാന്‍ ടിപ്പു; സാമ്രാജ്യത്വത്തെ വെള്ളം കുടിപ്പിച്ച ഇതിഹാസ നായകന്‍

മലബാറും, മദിരാശിയും, ശ്രീരംഗപട്ടണവും, ബംഗലൂരുവും, മംഗലൂരുവുമെല്ലാമടങ്ങുന്ന തെന്നിന്ത്യയിലെ വിശാല ഭൂപ്രദേശം അദ്ദേഹം ഭരിച്ചു. ഒരു സമര്‍ത്ഥനായ ഭരണാധികാരിയും അതിലുപരി പ്രഗല്‍ഭനായ പണ്ഡിതനുമായിരുന്നു ടിപ്പു സുല്‍ത്താന്‍

Update: 2021-11-20 05:51 GMT

  ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി അടര്‍ക്കളത്തില്‍ മരിച്ചുവീണ ഒരേ ഒരു ഭരണാധികാരിയെ മാത്രമാണ് ഇന്ത്യാ ചരിത്രത്തിനു പറയാനുള്ളത്. അത് 'മൈസൂര്‍ കടുവ' ടിപ്പു സുല്‍ത്താനല്ലാതെ മറ്റാരുമല്ല. പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് മാത്രമായിരുന്നില്ല ടിപ്പു സുല്‍ത്താന്‍ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാന്‍ ടിപ്പു. 1750 നവംബര്‍ 20 മൈസൂര്‍ ഭരണാധികാരി ഹൈദരലിയുടെയും ഫക്രുന്നീസയുടെയും ആദ്യത്തെ പുത്രനായാണ് ഫത്തഹ് അലിഖാന്‍ ജനിച്ചത്. 1782 ല്‍ പിതാവ് ഹൈദരലിയുടെ മരണശേഷം 1799 വരെ പതിനേഴ് വര്‍ഷക്കാലമാണ് അദ്ദേഹം മൈസൂര്‍ സാമ്രാജ്യം ഭരിച്ചത്. മലബാറും, മദിരാശിയും,ശ്രീരംഗപട്ടണവും, ബംഗലൂരുവും, മംഗലൂരുവുമെല്ലാമടങ്ങുന്ന തെന്നിന്ത്യയിലെ വിശാല ഭൂപ്രദേശം അദ്ദേഹം ഭരിച്ചു.


ഒരു സമര്‍ത്ഥനായ ഭരണാധികാരിയും അതിലുപരി പ്രഗല്‍ഭനായ പണ്ഡിതനുമായിരുന്നു ടിപ്പു സുല്‍ത്താന്‍ എന്ന് സമകാലികര്‍ സാക്ഷ്യപ്പെടുത്തി. സാമൂഹിക വിപ്ലവം തീര്‍ത്ത ഒട്ടനവധി ഭരണപരിഷ്‌കാരങ്ങള്‍ക്ക് ടിപ്പു തുടക്കം കുറിച്ചു. കേരളത്തിലെ കീഴാള പെണ്ണിന്റെ മാറ് മറക്കാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് ടിപ്പുവിന്റെ പടയോട്ടം നടക്കുന്നത്. മലബാര്‍ അദ്ദേഹത്തിന്റെ അധീനതയിലായതോടെയാണ് കീഴാളപ്പെണ്ണിന് മാറ് മറയ്ക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചത്. പുതിയ ഒരു നാണയ സംവിധാനവും അദ്ദേഹം കൊണ്ടുവന്നു. ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ച കുതിരപ്പാതകളാണ് ഇന്ന് കേരളത്തിലെ പ്രധാന നിരത്തുകളെല്ലാം. മൈസൂര്‍ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങള്‍ നടത്തി. വെട്ടിക്കോപ്പ് ഉള്‍പ്പെടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യുദ്ധങ്ങളില്‍ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിച്ചു.അന്നത്തെ അത്യാധുനിക യുദ്ധമുറകള്‍ പയറ്റുന്നതില്‍ അഗ്രഗണ്ണ്യനായിരുന്നു ടിപ്പു. ഇരുമ്പുകവചമുള്ള റോക്കറ്റുകള്‍ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുല്‍ത്താനാണ്.


ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂര്‍(1780)പൊളില്ലൂര്‍ (1780) സെപ്റ്റംബര്‍ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേല്‍ക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം ബ്രിട്ടനിലെ വൂള്‍വിച്ച് റോടുണ്ട മ്യൂസിയത്തില്‍ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടിരിക്കുന്നത്. നാടിനുവേണ്ടി പരുതി യുദ്ധക്കളത്തില്‍ മരിച്ചിട്ടും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരം നല്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ടിപ്പുവിന്റെ സ്മാരകങ്ങള്‍ സംരക്ഷിക്കാതെ തകര്‍ക്കുന്ന പ്രവണതയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാറില്‍ നിന്ന ഉണ്ടാക്കുന്നത്.


1782 ല്‍ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിര്‍ത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറിയെങ്കിലും വിനയവും സഹിഷ്ണുതയും അദ്ദേഹത്തില്‍ നിന്നു കൈമോശം വന്നില്ല. കന്നട, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബിക്, ഫ്രഞ്ച് തുടങ്ങിയ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുള്ള ആളായിരുന്നു ടിപ്പു. രാജ്യാന്തര ബന്ധങഅങളുടെ കാര്യത്തിലും ടിപ്പു മികച്ച് നിന്നു. ഫ്രാന്‍സ്, അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി വ്യാപാര പ്രതിരോധ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഫ്രഞ്ച് സൈന്യവുമായി സഹകരിച്ച് യുദ്ധം നയിച്ച ടിപ്പു രണ്ടാം മൈസൂര്‍ യുദ്ധത്തിലുള്‍പ്പടെ പ്രധാനപ്പെട്ട വിജയങ്ങള്‍ കൊയ്തു.അയല്‍രാജ്യങ്ങള്‍ അധീനതയിലാക്കിയും ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികള്‍ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ശ്രീരംഗപട്ടണത്തെ വാട്ടര്‍ ജയില്‍ അതിന്റെ ഉദാഹരണമാണ്. കാവേരി നദിയിലെ വെള്ളം ഉപയോഗിച്ച് നിരക്കുന്ന ജയിലായിരുന്നു ഇത്.ബ്രിട്ടീഷുകാരെ നേരിടാന്‍ അയല്‍രാജ്യങ്ങളുമായി ടിപ്പു സഖ്യമുണ്ടാക്കു.


ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന എതിരാളികളില്‍ ഒരാളായിരുന്നു ടിപ്പു സുല്‍ത്താന്‍.ദക്ഷിണേന്ത്യയിലേക്കുള്ള സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ഒരു വ്യാഴവട്ടക്കാലം തടയിട്ടത് ടിപ്പുവിന്റെ അടങ്ങാത്ത പോരാട്ടവീര്യം മാത്രമായിരുന്നു. രണ്ടാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു പിന്നീട് ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂര്‍ രാജ്യവും തമ്മില്‍ നടന്ന നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിലാണ് 1799 മെയ് നാലിന് മൈസൂരിന്റെ ധീരനായ ആ കടുവ രക്തസാക്ഷിത്വം വരിച്ചത്. ടിപ്പുവിന്റെ ശ്രീരംഗപട്ടണം കോട്ട ഉപരോധിച്ച ബ്രിട്ടീഷുകാരുടേയും ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത സൈന്യം ചതിയിലൂടെ ടിപ്പുവിനെ വകവരുത്തുകയായിരുന്നു. കൂടെ നടന്ന ഒറ്റുകാരുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ ഫത്തഹ് അലിഖാന്‍ ടിപ്പു എന്ന ഇതിഹാസത്തെ ഇല്ലായ്മ ചെയ്തത്. ആധുനിക സമൂഹത്തിന് ടിപ്പുവിന്റെ ചരിത്രം ചില ഗുണപാഠങ്ങള്‍ക്കൂടി നല്‍കുന്നുണ്ട്.

Tags:    

Similar News