24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ തുലാമഴ; കാലവര്‍ഷം പിന്‍വാങ്ങുന്നു

അടുത്ത അഞ്ച് ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരും.പിന്നീട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങും. തുലാമഴ കനക്കുകയും ചെയ്യും

Update: 2021-10-25 06:16 GMT

തിരുവനന്തപുരം: വടക്കു കിഴക്കന്‍ കാറ്റ് ശക്തമായതോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലിലും തെന്നിന്ത്യയിലെ വിവിധ ഭാഗങ്ങളിലും വടക്ക് -കിഴക്കന്‍ കാറ്റിന്റെ വരവുണ്ട്. അടുത്ത അഞ്ച് ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരും.പിന്നീട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങും. തുലാമഴ കനക്കുകയും ചെയ്യും. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


സംസ്ഥാനത്ത് ഇന്ന് പതിനൊന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെ 11 ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്.


പതിവ് തെറ്റിച്ച്‌ 25 ദിവസം വൈകിയാണു തുലാവര്‍ഷം കേരളത്തില്‍ തുടങ്ങുന്നത്. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് കേരള തീരത്തേക്ക് വരാനിടയില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. തുലാവര്‍ഷം വൈകിയാണെങ്കിലും മഴയുടെ ലഭ്യതയില്‍ കുറവ് വരില്ല.

Tags:    

Similar News