ന്യൂഡല്‍ഹി: മുസ് ലിമായതുകൊണ്ട് മാത്രം വോട്ടര്‍പട്ടികയില്‍ നിന്നു പുറത്താക്കപ്പെടുന്നവരുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്. പലരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാനായി നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിട്ടും വിജയം കാണാത്തവരാണ്. ഡാര്‍ജലിങിലെ ഒരു മുസ് ലിം വിദ്യാര്‍ഥിനി താന്‍ നേരിട്ട അവഗണന തുറന്നു പറയുമ്പോള്‍ കോട്ടം പറ്റുന്നത് എല്ലാവരും തുല്യരാണെന്ന മഹത്തായ ജനാധിപത്യമാതൃകക്കാണ്. കാരണം കടലാസുകളില്‍ തെളിയുന്ന നീതിയും നിയമവും ജീവിതത്തില്‍ എവിടെയും കാണാനില്ലെന്ന് ചില സമുദായങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തും.
ഈ കേസ് വരുന്നത് ഡാര്‍ജിലിങ് മുനിസിപ്പാലിറ്റിയിലെ 19-ാം വാര്‍ഡില്‍ നിന്നാണ്. മുനീര്‍ എന്ന താമസക്കാരന്റെ കുടുംബം പറയുന്നതിനുസരിച്ച്, വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) സമയത്ത് അവരുടെ വീട്ടിലെ അഞ്ച് പേരുകള്‍ ചെക്ക് ചെയ്തു. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ മുനീറിന്റെ മകളും ഡാര്‍ജിലിംഗ് ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ 21 വയസ്സുള്ള തനിഷ ഖാത്തൂണിന്റെ പേരില്ല. തന്റെ പേര് ഉള്‍പ്പെടുത്താന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും ഓരോ അപേക്ഷയും നിരസിക്കപ്പെട്ടു എന്ന് അവര്‍ പറയുന്നു.
'വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഞാന്‍ മൂന്ന് തവണ ശ്രമിച്ചു, പക്ഷേ ഇതുവരെ അത് നടന്നിട്ടില്ല. എനിക്ക് 21 വയസ്സുണ്ട്, മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇത്തവണ എന്റെ പേര് എന്നു കരുതി, എന്നാല്‍ ഉണ്ടായില്ല. അതിനു കാരണം, ഞാന്‍ മുസ് ലിം സമുദായത്തില്‍ പെട്ടയാളായതുകൊണ്ടാണെന്ന് തോന്നുന്നു,' തനിഷ പറഞ്ഞു. ഇത് ഇവിടെ തനിഷയുടെ മാത്രം തോന്നലല്ല. പലരും തങ്ങുടെ പേരുകള്‍ തിരയുമ്പോഴാണ് വോട്ടര്‍പട്ടികയില്‍ നിന്നും തങ്ങള്‍ പുറത്തു പോയെന്ന് അറിയുന്നത്.
കുടുംബം പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷമാണ് തനിഷ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യമായി അപേക്ഷിച്ചത്. സര്‍ക്കാര്‍ രേഖകളില്‍ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തി എന്നു പറഞ്ഞ്, ഉദ്യോഗസ്ഥര്‍ അവളുടെ അപേക്ഷ നിരസിച്ചു.
തെറ്റ് തിരുത്തിയ ശേഷം അവര്‍ വീണ്ടും അപേക്ഷിച്ചു. ആധാര്‍ കാര്‍ഡിലെ പേരും യഥാര്‍ഥ പേരും തമ്മില്‍ അക്ഷരതെറ്റുണ്ടെന്ന് പറഞ്ഞ് ആ പ്രാവശ്യവും അപേക്ഷ നിരസിച്ചു. തുടര്‍ന്ന് തനിഷ തന്റെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് മൂന്നാമത്തെ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അതും തള്ളപ്പെട്ടു.
തന്റെ മകള്‍ ഈ രാജ്യത്തെ പൗരയാണ്, അവള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടെന്നും എന്നിട്ടും അവളുടെ പേര് ഉള്‍പ്പെടുത്തുന്നില്ലെന്നും അവരുടെ പിതാവ് മുനീര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിം വോട്ടര്‍മാരെ കുറയ്ക്കാനുള്ള വ്യാപകമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സാഹചര്യമെന്ന് മുനീര്‍ ആരോപിച്ചു.
'ഒരു മുസ് ലിം ഇന്ത്യക്കാരെയും വോട്ടര്‍മാരാക്കാന്‍ ബിജെപി സമ്മതിക്കില്ല. ഡാര്‍ജിലിങില്‍ ഏകദേശം 12,000 മുസ് ലിംകള്‍ മാത്രമേ താമസിക്കുന്നുള്ളൂ, ഏകദേശം 60 ശതമാനം പേരും പട്ടിക പുറത്താണ്. ഞങ്ങള്‍ ഡാര്‍ജിലിംങ് ഹില്‍സിലെ മുന്‍ എംപിയുടെ വോട്ടര്‍മാരാണ്. ഞങ്ങളുടെ നേതാവിന് വോട്ട് ചെയ്യാതിരിക്കാന്‍ ബിജെപി ഞങ്ങളുടെ പേരുകള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് സാധ്യമാകില്ല. ഞങ്ങള്‍ അവസാനം വരെ പോരാടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പൗരത്വം തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യനെ പോലെ കഴിയുന്ന അവസ്ഥയാണെന്ന് പലരും പറയുന്നു. മുസ് ലിംകള്‍ താമസിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഇതുതന്നെയാണ് സ്ഥിതിയെന്നും അവര്‍ വീണ്ടും ഓര്‍മിപ്പിച്ചു.

