ഇറാനെതിരായ യുദ്ധത്തിനെതിരേ യുഎസില്‍ പ്രതിഷേധം തുടരുന്നു

Update: 2026-03-03 14:17 GMT

വാഷിങ്ടണ്‍: ഇറാനിനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച അമേരിക്കയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി.

ബോസ്റ്റണ്‍, മാന്‍ഹട്ടന്‍, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, പോര്‍ട്ട്ലാന്‍ഡ്, ഒറിഗോണ്‍, അറ്റ്‌ലാന്റ തുടങ്ങി യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള നിരവധി നഗരങ്ങളിലാണ് യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്.

''ഇത് അനന്തവും അധാര്‍മികവും അപകടകരവും മണ്ടത്തരം നിറഞ്ഞതുമായ യുദ്ധങ്ങളാണ്''- സൈനിക നീക്കങ്ങള്‍ക്കെതിരേ ബോസ്റ്റണിലെ ഒരു പ്രതിഷേധക്കാരന്‍ ജനക്കൂട്ടത്തോട് പറഞ്ഞു.

ന്യൂയോര്‍ക്കില്‍, പ്രകടനക്കാര്‍ മാന്‍ഹട്ടനില്‍ ഒരു ചെറിയ റാലിയില്‍ ഒത്തുകൂടി നഗരത്തിലൂടെ സമാധാനപരമായി മാര്‍ച്ച് ചെയ്തു.

ഇറാനെതിരായ സംയുക്ത ആക്രമണങ്ങള്‍ക്കെതിരേ കാലഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ പ്രകടനക്കാര്‍ റാലി നടത്തി, 'ഇറാനെതിരായ യുദ്ധം വേണ്ടാ' എന്ന് ആക്രോശിക്കുകയും യുഎസ് സൈനിക ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

മാര്‍ച്ച് 2 'ഇറാനിലെ യുദ്ധം നിര്‍ത്തുക' എന്നതിനായുള്ള ദേശീയ പ്രതിഷേധ ദിനമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസ്താവിച്ച യുദ്ധവിരുദ്ധ, അധിനിവേശ വിരുദ്ധ സംഘടനയായ ANSWER കോളിഷന്‍ ആണ് ഈ ജനകീയ പ്രതിഷേധ പ്രകടനങ്ങള്‍ പ്രഖ്യാപിച്ചത്.

ഇറാനെതിരായ യുദ്ധത്തെ അമേരിക്കയിലെ 60 ശതമാനം പേരും എതിര്‍ക്കുന്നു എന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതിഷേധങ്ങളും അരങ്ങേറിയത്.

എസ്എസ്ആര്‍എസ് നടത്തിയ ഒരു സിഎന്‍എന്‍ വോട്ടെടുപ്പില്‍, ഇറാനെതിരായ ആക്രമണം നടത്താനുള്ള വാഷിങ്ടണിന്റെ തീരുമാനത്തെ 10 അമേരിക്കക്കാരില്‍ ആറ് പേരും എതിര്‍ത്തതായും, യുദ്ധം ഒരു നീണ്ട സംഘര്‍ഷമായി മാറുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നതായും കണ്ടെത്തി.

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ നടത്തിയ സര്‍വേയില്‍ 59 ശതമാനം പേര്‍ പ്രാരംഭ ആക്രമണങ്ങളെ എതിര്‍ത്തതായും കണ്ടെത്തി.

ആക്രമണത്തോടുള്ള ശക്തമായ വിയോജിപ്പ് ശക്തമായ അംഗീകാരത്തേക്കാള്‍ ഇരട്ടിയായിരുന്നു.

ബലപ്രയോഗത്തിന് മുമ്പ് വാഷിങ്ടണ്‍ മതിയായ നയതന്ത്ര ശ്രമങ്ങള്‍ നടത്തിയെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.