ജനുവരി 30, മുഹമ്മദ് ഷാഫിയുടെ ജീവിതത്തില്‍ സന്തോഷം വീണ്ടും വിരുന്നു വന്ന ദിനം, അദ്ദേഹം തന്റെ ജീവിത പങ്കാളി സിമി ഷെയ്ക്കിനെ വിവാഹം കഴിച്ച ദിവസം. എല്ലാം ഒന്നില്‍ നിന്നു തുടങ്ങാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ അയാള്‍. ഷാഫി മാത്രമല്ല, മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റമാരോപിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന പലര്‍ക്കും മോചനം എന്നത് പുതിയ തുടക്കം കൂടിയാണ്. ജീവിതം ഒരിക്കലും പഴയതു പോലെയാകില്ലെങ്കിലും ഷാഫിയേ പോലെ മോചനം ലഭിച്ച പലരും പലതും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. ഒന്നും എളുപ്പമല്ലെങ്കില്‍ പോലും മറ്റുള്ളവര്‍ക്കൊപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍....
''എനിക്ക് എന്റെ ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടമായി. എന്റെ ഭാര്യ മരിച്ചു. ഞാന്‍ ജയിലിനകത്തായി. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് എനിക്ക് നഷ്ടങ്ങള്‍ മാത്രമാണുണ്ടായത്. എങ്കിലും ഇപ്പോള്‍ സിമിയെ വിവാഹം കഴിച്ച് പുതിയൊരു തുടക്കം ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിവാഹത്തിലൂടെ , ഒരാളെ മറ്റൊരു ആങ്കിളില്‍ കൂടി കാണാനാകും എന്ന സന്ദേശം അവള്‍ മറ്റുള്ളവര്‍ക്ക് നല്‍കി. ഞാനെന്താണെന്ന് ഈ വിവാഹത്തിലൂടെയെങ്കിലും മനസിലാക്കിക്കൊടുക്കാന്‍ അവള്‍ക്ക് സാധിച്ചു'' ഷാഫി പറഞ്ഞു.
188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു മുംബൈ സ്‌ഫോടനം. സ്‌ഫോടനക്കേസില്‍ നിരവധി പേരെ കുറ്റമാരോപിച്ച് ജയിലിനകത്തിട്ടപ്പോള്‍ ഷാഫിയും അതിലൊരാളായി. കേസിലെ അഞ്ചാം പ്രതിയായിരുന്നു ഷാഫി.
2006ല്‍ കൊല്‍ക്കത്തയിലെ രാജ ബസാര്‍ പ്രദേശത്തെ ഷൂ ഷോപ്പില്‍ നിന്നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഷാഫിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഷാഫിയടങ്ങുന്ന 12 പേരെ കോടതി കുറ്റവിമുക്തരാക്കി. 12 പേരില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. ഒരാള്‍ ഇപ്പോഴും ജയിലിലാണ്.
എന്നാല്‍, ഇവരുടെ മോചനത്തിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതിയില്‍ നില നില്‍ക്കുകയാണ്. ചുറ്റുമുള്ള പ്രതിരോധത്തിനിടയിലും പുറത്തിറങ്ങിയ പത്തുപേരും പുതിയ ജീവിതം കെട്ടിപ്പടുക്കുവാനുള്ള പരിശ്രമത്തിലാണ്.
ഷാഫി ഭാഗ്യവാനാണെന്ന് ഒരു നെടുവീര്‍പ്പോടെ, സമീര്‍ ഷെയ്ഖ് പറഞ്ഞുവച്ചു. ഷാഫിയെപോലെ, പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് സമീറും.
പാകിസ്താനില്‍ ഭീകര പരിശീലനം നേടിയതായും സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് ലോക്കല്‍ ട്രെയിനുകളുടെ നിരീക്ഷണം നടത്തിയതായും ആരോപിച്ചാണ് ഷെയ്ഖിനെതിരേ ഭരണകൂടം കുറ്റമാരോപിച്ചത്.
കുറ്റവിമുക്തനാക്കപ്പെട്ട് ജയിലിനു പുറത്തു വന്നപ്പോള്‍ സമീറിന് ഒന്നു എളുപ്പമായിരുന്നില്ല. ഭാര്യയുമായി വേര്‍പിരിയേണ്ടിവന്നത് ജീവിതത്തിലെ വലിയ നഷ്ടമായിരുന്നു. സ്വന്തം മക്കളെ ഒന്നു ചേര്‍ത്തു പിടിക്കാനുള്ള സാവകാശം പോലും അയാള്‍ക്കു ലഭിച്ചില്ല. മക്കളുമായി ഭാര്യ വേറെ താമസം തുടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം സമീറില്‍ നിന്നകന്നു.
സാജിദ് അന്‍സാരി എന്ന 49കാരനും പറയാനുള്ള കഥ വ്യത്യസ്തമല്ല. ജയിലില്‍ പോയ സമയത്താണ് അന്‍സാരിക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ ജയിലിനു പുറത്തിറങ്ങിയപ്പോള്‍ ആ ഉപ്പക്കും മകള്‍ക്കുമിടയില്‍ ബാക്കിയായത് നികത്താനാവാത്ത വിടവായിരുന്നു. അപരിചിതത്വം ബന്ധങ്ങളെ എങ്ങനെ കഠിനമാക്കുമെന്ന് അന്‍സാരിയുടെ ജീവിതം പറയും. താന്‍ കുടുംബത്തിലുള്ളത് അവര്‍ക്ക് ദോഷം ചെയ്യുമോ, എല്ലാവരും തങ്ങളോട് എങ്ങനെ പെരുമാറും എന്ന ചിന്ത കാരണം അന്‍സാരിയെ ഭയം വേട്ടയാടിക്കൊണ്ടിരുന്നു.
57 കാരനായ സുഹൈല്‍ ഷെയ്ഖിനും മോചനം കുടുംബത്തിന് ഭാരമായി മാറിയോ എന്ന ഭയമാണ്. പൂനെയിലെ കോണ്ട്വ നിവാസിയായ ഷെയ്ഖ് ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. ചര്‍ച്ച്‌ഗേറ്റിനും വിരാറിനും ഇടയിലുള്ള ട്രെയിനുകളില്‍ ബോംബ് വയ്ക്കാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്.
പാകിസ്താനിലെ ഒരു എല്‍ഇടി ക്യാംപില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പരിശീലിപ്പിച്ചെന്ന കുറ്റാമാരോപിച്ചാണ് 50 കാരനായ തന്‍വീര്‍ അന്‍സാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും മംബൈയിലെ അഗ്രിപാഡയിലുള്ള വീട് പോലിസുകാര്‍ നിരന്തരം സന്ദര്‍ശിച്ചു കൊണ്ടിരുന്നു. പോലിസിന്റെ നിരന്തര സന്ദര്‍ശനത്തില്‍ ആളുകള്‍ക്കിടയില്‍ കുറ്റം ചെയ്തവനെ പോലെ നടക്കേണ്ട ഗതികേടായിരുന്നു അന്‍സാരിക്ക്.
ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍, ഭാര്യയോടും മാതാപിതാക്കളോടും ഒപ്പം താമസിക്കുന്ന 44 കാരനായ എഹ്‌തെഷാം സിദ്ദിഖിനെ പോലിസ് അറസ്റ്റ് ചെയതത്, ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം മുംബൈയിലെ ഒരു വാടക ഫ്‌ലാറ്റില്‍ പാകിസ്താന്‍ ഗൂഢാലോചനക്കാര്‍ക്ക് അഭയം നല്‍കിയെന്നും സംഭവ ദിവസം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാഗുകള്‍ കൈവശം വച്ചന്നുമാരോപിച്ചാണ്.
ജയില്‍വാസം ചിലര്‍ക്ക് പോരാട്ടത്തിന്റെതും സ്വയം പ്രതിരോധത്തിന്റെതും കൂടിയായിരുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍, തന്റെ പ്രതിരോധത്തിനായി കടുത്ത പോരാട്ടം നടത്തിയ ആളാണ് സിദ്ദിഖ് . ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 22 കോഴ്സുകളില്‍ സര്‍ട്ടിഫിക്കേഷനുകളും, എംബിഎയും, ജയില്‍വാസത്തിനിടയില്‍ നിയമ ബിരുദവും അദ്ദേഹം നേടി. 19 വര്‍ഷത്തെ തടവിനിടയില്‍, അദ്ദേഹം 6,000 ആര്‍ടിഐ അപേക്ഷകളും സമര്‍പ്പിച്ചു. നിയമം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു സാഹിത്യം, മതം എന്നിവയിലായി ഏകദേശം 2,000 പുസ്തകങ്ങള്‍ വായിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാനാണ് ഇനി അദ്ദേഹത്തിന്റെ ശ്രമം. ഒരു സാധാരണ വ്യക്തിയെക്കാള്‍ നന്നായി തനിക്ക് സിസ്റ്റത്തെ മനസിലാകുമെന്ന് സിദ്ദിഖ് പറയുന്നു.
56കാരനായ മുഹമ്മദ് അലിയും 46കാരനായ നവീദ്ഖാനും 42കാരനായ മുസ്സമില്‍ ഷെയ്ഖും നേരത്തെ സിദ്ദിഖ് പറഞ്ഞ സിസ്റ്റത്തിന്റെ ഇരകളാണ്. കുറ്റവിമുക്തരാക്കിയിട്ടും കുറ്റം ചെയ്തവനെ പോലെ ജീവിക്കേണ്ട അവസ്ഥയിലാണ് മോചിപ്പിക്കപ്പെട്ട പത്തു പേരും. ചിലര്‍ വിധിയെ പഴിക്കുമ്പോള്‍ ചിലര്‍ പോരാടാനിറങ്ങും. പല പോരാട്ടവും പാതിവഴിയില്‍ നിലയ്ക്കുമോ എന്ന ഭയമാണ് പലര്‍ക്കും. പുറത്തിറങ്ങിയപ്പോള്‍ ഒന്നുറങ്ങാന്‍ പോലുമാകാത്ത പലരുമുണ്ട് ഈ പത്തു പേര്‍ക്കിടയില്‍, അത്രകണ്ട് ഭരണകൂടം അവരെ വേട്ടയാടി കഴിഞ്ഞു. സിദ്ദിഖ് പറഞ്ഞു വച്ച ആ വാക്ക് ഒരിക്കല്‍ കൂടി കടമെടുത്താല്‍, ജയിലിനകം സൃഷ്ടിച്ച വേദനയും നീറുന്ന ഓര്‍മ്മകളും കൂട്ടു പിടിച്ച് വേണം ഇപ്പറഞ്ഞ സിസ്റ്റത്തെ അവര്‍ക്കിനി നേരിടാന്‍.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

