തങ്ങളുടെ സ്വന്തം കിടപ്പാടവും കൃഷിയും ഭൂമിയും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുമ്പോള്‍ അവര്‍ വെറുതെ ഇരുന്നില്ല. ഒരാ ദിവസവും അവര്‍ അതിനെതിരേ പോരാടി. ആ പോരാട്ടത്തിന്റെ, ഇപ്പോഴും നിലക്കാത്ത പ്രതിഷേധങ്ങളുടെ കഥയാണ് ലഞ്ചിബര്‍ന ഗ്രാമത്തിന് പറയാനുള്ളത്.
ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ റൂര്‍ക്കേലയില്‍ നിന്ന് അല്‍പം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ലഞ്ചിബെര്‍ന. സമാധാനത്തോടെ ജീവിതം നയിച്ച ഇവിടത്തെ ആദിവാസികളുടെ ജീവിതത്തിന്റെ താളം തെറ്റിയത് കോര്‍പ്പറേറ്റ് ഭീമനായ ഡാല്‍മിയ സിമന്റ് ഭാരത് ലിമിറ്റഡിന്റെ വരോവോടെയാണ്. കമ്പനി കെട്ടിപൊക്കാനായി കോര്‍പറേറ്റ് ഭീമന്‍ ഭൂമി നിരപ്പാക്കാന്‍ തുടങ്ങിയതോടെയാണ് ഇവിടത്തുകാരുടെ ജീവിതത്തില്‍ പ്രതിഷേധത്തിന്റെ കടലിരമ്പിയത്.
ഫെബ്രുവരി 25 ന്, കമ്പനി ജെസിബികളുമായി ലഞ്ചിബര്‍നയില്‍ പ്രവേശിച്ച്, പൊളിക്കല്‍ നടപടികളും ഖനന പരിപാടികളും ആരംഭിച്ചു. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിട്ടും അവര്‍ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. സത്യത്തില്‍ 2025ല്‍ തുടങ്ങിയതാണ് ഈ ഖനന പരിപാടികളെന്ന് ഇവിടത്തെ ആദിവാസികളായ നാട്ടുകാര്‍ പറയുന്നു.
'ഞങ്ങള്‍ ആദിവാസികളാണ്. ഞങ്ങളുടെ മുഴുവന്‍ നിലനില്‍പ്പും ഭൂമിയാണ്. ഞങ്ങള്‍ സസ്യങ്ങളെ വളര്‍ത്തുന്നു, മൃഗങ്ങളെ പോറ്റുന്നു, ആവാസവ്യവസ്ഥയെ സജീവമായി നിലനിര്‍ത്തുന്നു, എന്നാല്‍ ഇപ്പോള്‍ അതേ ആവാസവ്യവസ്ഥ കോര്‍പ്പറേറ്റുകള്‍ കാരണം തകരുകയാണ്,' ലഞ്ചിബെര്‍നയിലെ കുളു എന്ന ആദിവാസി സ്ത്രീ പറഞ്ഞു.
കേസ് സുപ്രിംകോടതിയില്‍ എത്തിയിട്ടും ഖനന പരിപാടികളുമായി മുന്നോട്ടു പോകുകയാണ് കമ്പനി. കൃഷി ഭൂമികളെല്ലാം നിരത്തിയത് ഇവിടത്തെ ജനങ്ങളുടെ ജീവിതത്തെ തകിടം മറിച്ചു കഴിഞ്ഞു. പലപ്പോഴും ആളുകള്‍ എതിര്‍ക്കുമ്പോള്‍ വന്‍ പോലിസ് സന്നാഹവുമായി വന്ന് ആളുകളെ നീക്കം ചെയ്യുകയാണ് പതിവ്. അനധികൃത വികസനത്തിനെതിരെ പ്രതിഷേധിച്ച പുരുഷന്മാരെയും സ്ത്രീകളെയും പോലിസ് ക്രൂരമായി ബലപ്രയോഗം നടത്തി കസ്റ്റഡിയിലെടുത്തു.
ലഞ്ചിബെര്‍നയിലെ ജനങ്ങളും ഡാല്‍മിയ സിമന്റ് (മുമ്പ് ഒസിഎല്‍ ഇന്ത്യ ലിമിറ്റഡ്) തമ്മിലുള്ള തര്‍ക്കം വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്. ഒറാവോണ്‍, കിസാന്‍, ഖരിയ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹം ഈ മേഖലയിലെ ഖനനത്തിനും വികസനത്തിനുമെതിരെ വളരെക്കാലമായി പ്രതിഷേധത്തിലാണ്. പലപ്പോഴായി തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡാല്‍മിയ സിമന്റ് ഭൂമി ഏറ്റെടുത്തു കൊണ്ടിരുന്നു. പെസ നിയമം ഔദ്യോഗികമായി നടപ്പാക്കാത്തതു കാരണം ആദിവാസി ഭൂമിയിലുള്ള ഗോത്രങ്ങളുടെ അധികാരം പരിമിതമാണ്. അതിനാല്‍ തന്നെ കമ്പനി അത് മാക്‌സിമം ചൂഷണം ചെയ്തു എന്നു തന്നെ പറയാം.
ലഞ്ചിബെര്‍ന മേഖലയിലെ ചുണ്ണാമ്പുകല്ല് ഖനനത്തിന്റെ വ്യാപനം കതാങ്, കുക്കുഡ, അലണ്ട, കെസ്രമാല്‍, ജാഗര്‍പൂര്‍ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളെ നേരിട്ട് ബാധിക്കുന്നതാണ്. പലപ്പോഴൊക്കെ ഭൂമി പുനരുജ്ജീവിപ്പിച്ച് കൃഷിക്ക് പര്യാപ്തമാക്കിയെങ്കിലും കമ്പനി വികസന പ്രവര്‍ത്തനങ്ങളുമായി എത്തിയപ്പോള്‍ പ്രതീക്ഷകളെല്ലാം വീണ്ടും തകിടം മറിഞ്ഞെന്ന് ഗ്രാമീണര്‍ അടിവരയിടുന്നു. നിലവില്‍ മാര്‍ച്ച് 9ന് വിഷയത്തില്‍ സുപ്രിം കോടതി വാദം കേള്‍ക്കാനിരിക്കയാണ്.

