ഇറാന്‍ യുദ്ധം പുതിയ തലത്തിലേക്ക്: യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ 20-ാം ദിവസം സംഭവിക്കുന്നത്?
ഇസ്രായേല്‍-ഇറാന്‍ യുദ്ധം 20ാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള സാമ്പത്തിക രംഗത്തെ തന്നെ പിടിച്ചുലക്കുന്ന വിധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലവര്‍ധന, സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ കനത്ത വീഴ്ച്ച, പാചക വാതക ക്ഷാമം ഉള്‍പ്പടെ ദൈനംദിന ജീവിതത്തിലേറ്റ പ്രതിസന്ധികള്‍ ഉള്‍പ്പെടെ യുദ്ധം സാധാരണക്കാരന്റെ അടുക്കളയിലേക്കും എത്തി. ഇറാനിലെ മുതിര്‍ന്ന നേതാക്കളുടെ വധം, പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം, ഇറാന്റെ തിരിച്ചടി ഉള്‍പ്പടെ യുദ്ധം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
സംഘര്‍ഷത്തിന്റെ 20-ാം ദിവസം, ലോകത്തിലെ ഏറ്റവും വലിയ ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ്ഫീല്‍ഡില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. മണിക്കൂറുകള്‍ക്ക് ശേഷം, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എണ്ണ, വാതക സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചു. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ആക്രമണം നടത്തി.
ഇറാനില്‍ സംഭവിക്കുന്നത്
മുതിര്‍ന്ന രാഷ്ട്രീയ നേതൃത്വങ്ങളും വധം: രണ്ട് ദിവസത്തിനുള്ളില്‍ അലി ലാരിജാനി ഉള്‍പ്പടെ മൂന്ന് പ്രമുഖരേയാണ് ഇസ്രായേല്‍ വധിച്ചത്. രക്തസാക്ഷിത്വങ്ങള്‍ ഇറാനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്നും ഇറാനും വ്യക്തമാക്കി.
സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖാത്തിബ്, ബാസിജ് അര്‍ദ്ധസൈനിക സേനയുടെ തലവന്‍ ഗുലാംറെസ സുലൈമാനി എന്നിരേയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്.
ഇറാനിയന്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള: ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീല്‍ഡായ ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ഇതിനെത്തുടര്‍ന്ന്, ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി വടക്കന്‍ ഇറാനിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.
ഇതിന് പ്രതികാരമായി ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ വലിയ തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. എന്നാല്‍ സൗദിയിലേക്കും യുഎഇയിലേക്കുമുള്ള മിസൈലുകള്‍ ഈ രാജ്യങ്ങള്‍ തടഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രതികരണം
തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ നയതന്ത്രജ്ഞരോടും ജീവനക്കാരോടും 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ ഉത്തരവിട്ടു. ഇറാനുമായുണ്ടായിരുന്ന ചെറിയ വിശ്വാസം പോലും പൂര്‍ണമായും തകര്‍ന്നതായി സൗദി അറേബ്യ വ്യക്തമാക്കി. ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സൈനിക മറുപടി നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയുടെ നിലപാട്
സൗത്ത് പാര്‍സില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കക്കോ ഖത്തറിനോ പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഖത്തറിന് നേരെ ഇനിയും ആക്രമണമുണ്ടായാല്‍ ഇറാന്റെ സൗത്ത് പാര്‍സ് വാതക പാടം പൂര്‍ണമായും തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനിടെ, അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സെനറ്റില്‍ മറച്ചുവെച്ചു എന്ന ആരോപണവും നേരിടുന്നുണ്ട്.
ലെബനനിലെയും ഇറാഖിലെയും സ്ഥിതി
ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലെബനനില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ഇറാഖിലും ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ക്ക് (PMF) നേരെ ആക്രമണമുണ്ടായി.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍
ഇറാനിലെയും തുടര്‍ന്ന് ഖത്തറിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ആഗോള ഊര്‍ജ വിപണിയെയും ഏഷ്യന്‍ ഓഹരി വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണ വില വര്‍ധിക്കാനും അതുവഴി പണപ്പെരുപ്പം ഉയരാനും സാധ്യതയുണ്ടെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി യുഎഇയില്‍ നിന്ന് എണ്ണ എത്തിക്കാന്‍ ദക്ഷിണ കൊറിയ ബദല്‍ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്.
ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ അയല്‍രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യമാണുള്ളത്. ഇത് മേഖലയിലാകെ വലിയ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. പൂര്‍ണമായൊരു ഭരണമാറ്റം ഇറാനില്‍ സൃഷ്ടിക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് മുന്‍ ഇസ്രായേലി നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. എന്നാല്‍ അത് ഇപ്പോഴും അസാധ്യമായി തുടരുകയാണ്.

