വെറുപ്പിന്റെ തീയില്‍ ചുട്ടെരിക്കപ്പെട്ട ജീവനുകള്‍; ഗുജറാത്ത് വംശഹത്യക്ക് 24 വര്‍ഷം
ചുട്ടെരിക്കപ്പെട്ട രണ്ടായിരത്തോളം ഹതഭാഗ്യര്‍, ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ടവും ആണ്‍ തുണകള്‍ നഷ്ടപ്പെട്ടവരുമായ സ്ത്രീകള്‍, കണ്‍മുമ്പില്‍ മാതാപിതാക്കള്‍ വധിക്കപ്പെട്ട് അനാഥരായി മാറിയ കുഞ്ഞുങ്ങള്‍, കൂട്ടക്കൊലകള്‍ക്കും കൂട്ടബലാല്‍സംഗത്തിനും സാക്ഷ്യം വഹിച്ച് മനസ്സുമരവിച്ച് ജീവിതം തുടരേണ്ടി വന്നവര്‍......ഹിന്ദുത്വ ഭീകരത അതിന്റെ സകല പൈശാചികതകളും മുസ്ലിംകള്‍ക്കുമേല്‍ പ്രയോഗിച്ച ഗുജറാത്ത് വംശഹത്യ സൃഷ്ടിച്ച യാതനകള്‍ വാക്കുകള്‍ ഉള്‍കൊള്ളുന്നതിനേക്കാള്‍ എത്രയോ അധികമാണ്. ഫെബ്രുവരി 27ന് ഗുജറാത്ത് വംശഹത്യക്ക് 24 വര്‍ഷം പിന്നിടുമ്പോളും രാജ്യം മുഴുവന്‍ വെറുപ്പിന്റെ ശക്തികള്‍ കൂടുതല്‍ ആധിപത്യം നേടുന്നതിനാണ് ഇരകളാക്കപ്പെട്ട ജനത സാക്ഷ്യം വഹിക്കുന്നത്. പൗരത്വം, ലൗ ജിഹാദ്, പശുക്കടത്ത്, ഹലാല്‍ ഭക്ഷണം, വസ്ത്രം, നമസ്‌കാരം തുടങ്ങി എണ്ണമറ്റ കാരണങ്ങളുടെ പേരില്‍ തെരുവില്‍ ഇന്നും അപമാനിതരാവുന്ന-ക്രൂരമായി കൊലചെയ്യപ്പെടുന്ന ജനവിഭാഗമായി മാറിയ കാഴ്ച.
സബര്‍മതി ട്രെയിനിലെ തീപിടുത്തം
2002 ഫെബ്രുവരി 27, സമയം രാവിലെ 7.15. അയോധ്യയിലെ തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ വരികയായിരുന്ന നിരവധി കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ ഗോദ്ര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു. തീര്‍ഥാടകരില്‍ ഉണ്ടായിരുന്ന ചിലര്‍ സ്റ്റേഷനില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറാന്‍ കാത്തു നിന്ന പര്‍ദ ധരിച്ചൊരു മുസ്ലിം സ്ത്രീയെയും അവരുടെ മകനേയും ബലം പ്രയോഗിച്ച് സബര്‍മതി എക്സ്പ്രെസ്സിലെ എസ് 6 കംപാര്‍ട്ട്‌മെന്റിലേക്ക് വലിച്ചിഴക്കുന്നു. അവരും മകനും ട്രെയിനിലെ മറ്റ് സ്ത്രീകളും ബഹളം വച്ചതോടെ ഈ സ്ത്രീയേയും മകനേയും ചിലര്‍ രക്ഷപ്പെടുത്തി മറ്റൊരു കംപാര്‍ട്ട്മെന്റിലൂടെ പുറത്തേക്ക് ഇറക്കി വിടുന്നു. ഈ സമയത്തിനുള്ളില്‍ ഗോദ്ര സ്റ്റേഷനില്‍ അനുവദിച്ച സമയം കഴിയുകയും ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ബഹളത്തിനിടയില്‍ ആരൊക്കെയോ ട്രെയിനില്‍ തിരികെ കയറിയില്ലെന്ന തോന്നലില്‍ എസ് 6 സിക്സ് കംപാര്‍ട്ട്‌മെന്റിലെ തന്നെ ആരോ ചങ്ങല വലിക്കുന്നു. നീങ്ങി തുടങ്ങിയ ട്രെയിന്‍ ഗോദ്ര സ്റ്റേഷനില്‍ നിന്ന് കുറെ മുന്നോട്ട് പോയി സിഗ്നല്‍ ഫാലിയയില്‍ നിര്‍ത്തിയിട്ട അവസ്ഥയില്‍ കിടക്കുന്നു. തറ നിരപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചടിയോളം ഉയരത്തില്‍ ആയിരുന്നു ട്രെയിന്‍ കിടന്നിരുന്നത്. സമയം ഏകദേശം രാവിലെ 7.25 .... നിര്‍ത്തിയിട്ട ട്രെയിനിന്റെ എസ് 6 സിക്സ് കംപാര്‍ട്ട്‌മെന്റില്‍ തീ പടരുന്നു. ചിലര്‍ ഓടി രക്ഷപ്പെടുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 59 ഓളം ആളുകള്‍ ട്രെയിനിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ മിനിറ്റുകള്‍ക്കുള്ളില്‍ വെന്തു മരിക്കുന്നു. അവിടെ തുടങ്ങുന്നു, പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ.
ഗുജറാത്ത് വംശഹത്യ
2002 ഫെബ്രുവരി 28ന് ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ആഹ്വാനം ചെയ്ത ഹര്‍ത്താലോടെയാണ് ഗുജറാത്ത് കുരുതിക്കളമായത്. വംശീയതയുടെ ഹിന്ദുത്വ ശൂലങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ പോലും നെഞ്ചു പിളര്‍ന്നതിന് ലോകം സാക്ഷ്യം വഹിച്ച കൊടും ക്രൂരതയാണ് ഗുജറാത്തില്‍ പിന്നീട് അരങ്ങേറിയത്. സ്ത്രീകളേയും കുട്ടികളേയും വയോധികരേയും ഉള്‍പ്പടെ മുസ്‌ലിംകളെ ജീവനോടെ ചുട്ടെരിക്കുന്ന കാഴ്ച്ച.
ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് കര്‍സേവകരുമായി എത്തിയ സബര്‍മതി എക്സ്പ്രസ് ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ മുസ്ലിംകള്‍ തീയിട്ടു എന്ന പെരുംനുണയില്‍ നിന്നാണ് ഹിന്ദുത്വ ഭീകരര്‍ തീര്‍ത്തും ഏക പക്ഷീയമായ മുസ്ലിം കൂട്ടക്കൊലകള്‍ നടപ്പാക്കിയത്.
വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ രാജ്യത്തെ നടുക്കിയ അതിക്രമങ്ങളാണ് അടുത്ത ദിനങ്ങളില്‍ ഗുജറാത്തില്‍ അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദപാട്യയില്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. 1200 മുസ്ലിംകള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ മാത്രം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളില്‍ ഇത് അതിന്റെ എത്രയോ ഇരട്ടിയാണ്.
ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം ദിവസങ്ങള്‍ക്കകം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500 ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗ്യാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കി. ബെസ്റ്റ് ബേക്കറി ഒഴികെ കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തിലായിരുന്നു. മാനം പിച്ചിച്ചീന്തിയ ശേഷം ക്രൂരമായി കൊല്ലുകയെന്നതായിരുന്നു ഗുജറാത്ത് ഹിന്ദുത്വ ഭീകരതയുടെ രീതി. എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് ഇനിയും വ്യക്തതയില്ലാത്ത കണക്ക്. മുസ്‌ലിംകളുടെ 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍ തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടു.
270 ഓളം മസ്ജിദുകളും ഒട്ടേറെ ദര്‍ഗകളും ചാരമായി. കോണ്‍ഗ്രസിന്റെ എംപിയായിരുന്ന ഇസ്ഹാന്‍ ജഫ്രി ഉള്‍പ്പെടയുളളവര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. കാണാതായവരെ കാത്തിരിക്കുന്ന ഉറ്റവര്‍, വിധവകള്‍, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മക്കള്‍ എന്നിവരെല്ലാം ഇന്നും ഗുജറാത്തിന്റെ നോവാണ്.
അശോക് മോചി എന്ന ചെരുപ്പ് കുത്തിയായ ഹിന്ദുത്വ ഭീകരനു മുന്‍പില്‍ സ്വന്തം ജീവനായി കൈകൂപ്പി നിന്ന കുതുബുദ്ധീന്‍ അന്‍സാരി ആക്രമണോത്സുക ഭൂരിപക്ഷ വര്‍ദീയതക്കു മുന്‍പില്‍ അതിജീവനത്തിനായി കേഴുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതീകമാണിന്നും.
2002ല്‍ മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും താല്‍പര്യ പ്രകാരമായിരുന്നു എന്ന പല വെളിപ്പെടുത്തലുകളും പുറത്തു വന്നു. ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശിയടക്കമുള്ളവര്‍ അത് തുറന്നു പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ കാശ്മീര്‍ ആന്റ് എന്‍ആര്‍സി ബ്രീഫിങിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ.ആകാശി സംസാരിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടെയാണ് സഞ്ജീവ് ഭട്ടിന്റെ മകള്‍ ഇക്കാര്യം പറഞ്ഞത്.
2011ല്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ നേരിട്ടുള്ള തെളിവുകള്‍ സഞ്ജീവ് ഭട്ട് സുപ്രിം കോടതിയില്‍ സത്യവാങ്മൂലമായി നല്‍കി. ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ സര്‍ക്കാരിന്റെ പങ്ക്, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം തുടങ്ങിയവ സംബന്ധിച്ച തെളിവുകളാണ് സഞ്ജീവ് ഭട്ട് ഹാജരാക്കിയത്. 2002ലെ വര്‍ഗിയ കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്ന വിവരങ്ങള്‍ രഹസ്യമായി അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായിരുന്ന ഹരേന്‍ പാണ്ഡ്യ കൈമാറിയിരുന്നു. ഹരേന്‍ പാണ്ഡ്യയെ ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇന്ത്യയെന്നാല്‍ വ്യത്യസ്ത ജാതി-മത-ഭാഷ-സംസ്‌കാരങ്ങളെ ഒരേ പോലെ പിന്തുടരുന്ന ആളുകള്‍ തുല്ല്യരായി ജീവിക്കുന്ന രാജ്യമാണ് എന്നുമുള്ള വിശാലമായ കാഴ്ചപ്പാടിനെ നിഷേധിച്ചു കൊണ്ടാണ് ഗുജറാത്തില്‍ ഭരണകൂടത്തിന്റെ കൂടി പിന്‍ബലത്തില്‍ കലാപം നടന്നത്. ഒരു ജനതയെ മുഴുവന്‍ വംശഹത്യ ചെയ്ത് നീക്കാനുള്ള ശ്രമം ഭരണകൂടം തന്നെ നടത്തി എന്നതാണ് പ്രധാനം. സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ പോലും പരസ്പരം കൈവിട്ട് പോകാതെ ഇന്ത്യന്‍ ജനത മുറുകെ പിടിച്ച ഹിന്ദു-മുസ്ലിം ഐക്യത്തെ തകര്‍ക്കാന്‍ ഒരു ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി എന്നതാണ് വാസ്തവം.

