ഗള്‍ഫ് രാജ്യങ്ങളിലും സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്‍; കുവൈറ്റിലും അബൂദബിയിലും ഖത്തറിലും സ്‌ഫോടനം -വ്യോമപാത പൂര്‍ണമായും അടച്ചു

Update: 2026-02-28 09:39 GMT

ഇസ്രായേല്‍ ഇറാനെതിരേ ആക്രമണം നടത്തിയതിന് പിന്നാലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചു. ബഹ്‌റൈനിന് പിന്നാലെ അബുദാബി, കുവൈത്ത്, ഖത്തര്‍ എന്നിവടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ഇറാനെതിരേ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. നേരത്തെ, ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് നല്‍കുകയും പൗരന്മാരോട് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, ഖത്തര്‍ എല്ലാ നിവാസികളും സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് വീടിനുള്ളില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിക്കുന്നു.

'എല്ലാ നിവാസികളും വീട്ടിലായാലും മറ്റെവിടെയായാലും, സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് വീടിനുള്ളില്‍ തന്നെ തുടരാന്‍ ശുപാര്‍ശ ചെയ്യുന്നു'. മൊബൈലിലൂടെ മുന്നറയിപ്പ് നല്‍കി. തങ്ങളുടെ വ്യോമപാതയില്‍ പ്രവേശിച്ച ഇറാന്റെ മിസൈല്‍ തകര്‍ത്തതായി ഖത്തര്‍ അറിയിച്ചു.

പശ്ചിമേശ്യ യുദ്ധഭീതിയിലായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത പൂര്‍ണമായും അടച്ചു.