ബഫര്‍ സോണ്‍:ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ തീരുമാനം;ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

വനങ്ങള്‍ക്ക് ചുറ്റുമുള്ള 1 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ അടക്കം ബഫര്‍സോണ്‍ എന്നായിരുന്നു 2019ലെ ഉത്തരവ്.ഇതാണ് തിരുത്തിയിരിക്കുന്നത്

Update: 2022-07-27 07:04 GMT

തിരുവനന്തപുരം:ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ തീരുമാനം.ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കും.2019ലെ ഉത്തരവ് തിരുത്തനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് ഈ തീരുമാനം.വനങ്ങള്‍ക്ക് ചുറ്റുമുള്ള 1 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ അടക്കം ബഫര്‍സോണ്‍ എന്നായിരുന്നു 2019ലെ ഉത്തരവ്.ഇതാണ് തിരുത്തിയിരിക്കുന്നത്.സുപ്രിംകോടതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.ഇതിനായി തുറന്ന കോടതിയില്‍ തന്നെ ഹര്‍ജി എത്തുന്ന തരത്തില്‍ നീങ്ങാനായിരുന്നു തീരുമാനം.എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹരജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.നിലവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം.എന്നാൽ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ ഉടൻ ഹരജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനമാണ് കേരളം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.

Tags:    

Similar News