മൃഗബലി ഇന്ത്യയിൽ

Update: 2025-05-29 11:32 GMT

അബ്ദുല്ല അൻസാരി

ഇന്ത്യയിലെ മൃഗബലി അധികവും ശാക്തേയം അഥവാ വാമാചാരവുമായി (Shaktism) ബന്ധപ്പെട്ടതാണ്. വേദ യുഗത്തിൻ്റെ ഭാഗമാണ് മൃഗബലി. അശ്വമേധയാഗം തുടങ്ങിയ ആചാരങ്ങൾ സംബന്ധിച്ച് വേദങ്ങളിൽ ശക്തമായി പ്രതിപാദിക്കുന്നത് കാണാം (The Religion and Philosophy of the Veda and Upanishads, Arthur Berriedale Keith, P.324–327). അശ്വമേധം, ശ്രുതി പാരമ്പര്യവുമായി ബന്ധപ്പെട്ട കുതിര ബലിയാണ്. പുരാതന ഇന്ത്യൻ രാജാക്കന്മാർ തങ്ങളുടെ സാമ്രാജ്യത്വ പരമാധികാരവും പ്രതാപവും സ്ഥാപിക്കാനും വിപുലമാക്കാനും ഈ ചടങ്ങ് വ്യാപകമായി ഉപയോഗിച്ചിരുന്നു. രാജാവിൻ്റെ യോദ്ധാക്കളുടെ അകമ്പടിയോടെ ഒരു കുതിരയെ അലഞ്ഞുതിരിയാൻ വിടും. കുതിര കടന്നുപോകുന്ന പ്രദേശങ്ങളിൽ, ആരും അതിനെ കൊല്ലാനോ തടയാനോ, ഒപ്പമുള്ള പടയാളികളോട് ഏറ്റുമുട്ടി രാജാവിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനോ തയ്യാറാകാതിരുന്നാൽ ഒരു വർഷത്തിനുശേഷം, അതിനെ രാജാവിൻ്റെ ആസ്ഥാനത്ത് തിരികെ എത്തിക്കും. തുടർന്ന് ബലിയർപ്പിക്കപ്പെടുകയും കുതിര കടന്നുപോയ പ്രദേശങ്ങൾ രാജാവിൻ്റെ തർക്കമറ്റ പരമാധികാര പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും സ്വന്തം സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും. 1741ൽ ജയ്പൂർ രാജാവ് മഹാരാജാ ജയ്സിങ് രണ്ടാമന്റെ കാലം വരെ ഈ ആചാരം നിലനിന്നിരുന്നു (Historical Dictionary of India, Rowman and Littlefield, P.68).

യജുർവേദം തുടങ്ങിയ ഗ്രന്ഥങ്ങളിൽ അശ്വമേധത്തെ സംബന്ധിച്ച് വിശദമായി വിവരിക്കുന്നുണ്ട്. മഹാഭാരതത്തിൽ യുധിഷ്ഠിരൻ കുരുക്ഷേത്രയുദ്ധത്തിൽ വിജയിച്ച് ചക്രവർത്തിയാകാൻ അശ്വമേധം നടത്തുന്നതായി കാണാം. ചേദി രാജാവായ ഉപചാര വാസു നടത്തിയ അശ്വമേധത്തിൻ്റെ വിവരണവും മഹാഭാരതത്തിലുണ്ട്. ഗുപ്ത സാമ്രാജ്യം, ചാലൂക്യ രാജവംശം, ചോള രാജവംശം എന്നിവയിലെ ഭരണാധികാരികളും അശ്വമേധം നടത്തിയിരുന്നു (Heat and Sacrifice in the Vedas, Uma Marina Vesci, P.103).

ദേവിഭാഗവതം, കാളികപുരാണം, ശൈവപുരാണം തുടങ്ങിയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മൃഗബലി സംബന്ധിച്ച വിശദമായ പ്രതിപാദനം കാണാം. അസം, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നും മൃഗബലി വ്യാപകമായി നടത്തപ്പെടുന്നുണ്ട്. ആട്, കോഴി, പ്രാവ്, പോത്ത് എന്നിവയാണ് ബലിയർപ്പിക്കപ്പെടുന്നത്. നേപ്പാളിൽ ഏറ്റവും വലിയ മൃഗബലി നടക്കുന്നത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗാധിമൈ ഉത്സവത്തിലാണ്. 2009ൽ അഞ്ചുദശലക്ഷം ഭക്തർ പങ്കെടുത്ത ഉൽസവത്തിൽ മാത്രം രണ്ടര ലക്ഷത്തിലധികം മൃഗങ്ങൾ ബലി കഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു (Ritual Animal Slaughter Begins in Nepal, CNN, 24 November 2009).

ഉഗ്രരരൂപികളായ ദുർഗ, കാളി തുടങ്ങിയ ദേവതകൾ, ശീതള, മാരിയമ്മൻ തുടങ്ങിയ ഗ്രാമദേവതകൾ, ശിവൻ്റെ അനിയന്ത്രിത രൂപമായ ഭൈരവ, വിഷ്ണുവിൻ്റെ ഉഗ്രര രൂപിയായ നരസിംഹം, ദുഷ്ടാത്മാക്കൾ തുടങ്ങിയവർക്കാണ് മൃഗബലി അർപ്പിക്കുന്നത്. ദൈവങ്ങളുടെ കോപം ശമിപ്പിക്കുകയും അതുവഴി അവരുടെ കൃപ തേടുകയും ചെയ്യുക എന്നതാണ് യാഗത്തിൻ്റെ ലക്ഷ്യം (The Camphor Flame: Popular Hinduism and Society in India, Fuller, Christopher John).

ഒഡീഷയിലെ ബൗധ് ജില്ലയിലെ കാണ്ഡമാലിൽ എല്ലാ വർഷവും അശ്വിന മാസത്തിൽ നടക്കുന്ന വാർഷിക ഉൽസവത്തിൽ ദേവി കണ്ഠൻ ബുദ്ധിക്ക് ആട്, കോഴി തുടങ്ങിയവയെ ബലിയർപ്പിക്കുന്നു. ഒഡീഷയിലെതന്നെ സംബൽപൂരിലുള്ള സാമലേശ്വരി ദേവിയുടെ ക്ഷേത്രത്തിലേക്കുള്ള ബലിയാത്രയിൽ ആടുകളെയാണ് ബലിയായി സമർപ്പിക്കുന്നത്. ഘുസുരി പൂജയാണ് കണ്ഠൻ ബുദ്ധി ഉൽസവത്തിൻ്റെ പ്രധാന ആകർഷണം. മൂന്നുവർഷം കൂടുമ്പോൾ ദേവിക്ക് ബലിയർപ്പിക്കുന്ന പന്നിക്കുട്ടിയെയാണ് ഘുസുരി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് (Kandhen Budhi (PDF), Orissa.gov.in, 18 February 2015).

അശ്വിന മാസത്തിൽ നടക്കുന്ന സുരേശ്വരി, ഖംബേശ്വരി ദേവതകളുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ബലി യാത്രയിലെ ആചാരപരമായ ആരാധനയുടെ അവിഭാജ്യ ഘടകവും മൃഗബലി തന്നെ. കിഴക്കൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലത്തെ ദുർഗാ പൂജ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് മൃഗബലി. എരുമകളെയാണ് ഇവിടെ ബലിയർപ്പിക്കുന്നത്. അതുവഴി, ദുർഭൂതത്തിനെതിരേ ദേവിയുടെ പ്രതികാരാഗ്നി വർധിക്കും എന്നതാണ് വിശ്വാസം. ബലിയിലൂടെ അസുരന്റെ വധവും ദുർഗയുടെ വിജയവുമാണ് സംഭവിക്കുന്നത്. രജപുത്രർ നവരാത്രിയിൽ തങ്ങളുടെ ആയുധങ്ങളെയും കുതിരകളെയും ആരാധിക്കുന്നു, കുൽദേവിക്ക് ആടിനെയോ പോത്തിനെയോ ബലി അർപ്പിക്കുന്നു. പ്രസ്തുത കർമത്തിൽ ബലിമൃഗത്തെ ഒറ്റയടിക്ക് കൊല്ലുകയാണ് വേണ്ടത്. മുൻകാലങ്ങളിൽ ഈ ആചാരം പുരുഷത്വത്തിലേക്കും യോദ്ധാവ് എന്ന നിലയിലുള്ള ഒരാളുടെ സന്നദ്ധതയ്ക്കുമുള്ള അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. കുൽദേവി ഒരു യോദ്ധാവും പതിവ്രതയായ സംരക്ഷകയുമായാണ് കരുതപ്പെടുന്നത്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോത്ത് അല്ലെങ്കിൽ ആട് ആണ് ബലി മൃഗം. പ്രാദേശിക ദേവതകൾക്കും കുല ദൈവങ്ങൾക്കുമാണ് ഇപ്രകാരം ബലിയർപ്പിക്കുന്നത് (Rama and Gilgamesh: The Sacrifices of the Water Buffalo And the Bull of Heaven, Alf Hiltebeitel, 19 (3): 187–195).


മൃഗബലി പ്രധാന ഘടകമായ സോമയാഗങ്ങളിലെ ഏറ്റവും ലളിതമായ യാഗം 'അഗ്നിസോമിയ' ആണ്. ഇതിൽ ദേവന്മാർക്ക് അമൃത് അർപ്പിക്കുന്ന ദിവസത്തിനു മുമ്പായി അഗ്നിക്കും സോമനും ഓരോ ആടിനെ വീതം ബലി നൽകണം (The Illustrated Encyclopedia of Hinduism, James G. Lochtefeld, P.41). സാവനിയ യാഗത്തിൽ ദിവസം മുഴുവൻ അഗ്നിക്ക് ബലിതർപ്പണം നടത്തണം. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ, ചില തോട്ടങ്ങളിൽ അവയെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദേവതകളെ പ്രീതിപ്പെടുത്താനായി ബലി നടത്തപ്പെടുന്നു. പൂനെക്ക് ചുറ്റുമുള്ള സമൂഹങ്ങൾ വാഗ്ജായിയിലെയും സിർക്കായിലെയും ക്ഷേത്രങ്ങളിലെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി മൃഗബലി നടത്തുന്നുണ്ട്. ആടിനെയും കോഴികളെയും വേതാള ദൈവത്തിന് ബലിയർപ്പിക്കുന്നു. മഹാരാഷ്ട്രയിലെ കുറ്റാടി സമൂഹം, കുടുംബത്തിൽ കുട്ടി പിറന്നാൽ ശേഷമുള്ള പച്ചവി ചടങ്ങിൽ, കുലദൈവമായ സപ്തശൃംഗിക്ക് ആടിനെ ബലിയർപ്പിക്കുന്നു (People of India: Maharashtra, Kumar Suresh Singh, P.962). തുടർന്ന് പന്ത്രണ്ടാം ദിവസം പേരിടൽ കർമം നടക്കും. പൂനെ ജില്ലയിലെ കാർല ഗുഹകളോട് ചേർന്നുള്ള എക്വിര ക്ഷേത്രത്തിൽ ആടും കോഴിയുമാണ് ബലിയർപ്പിക്കപ്പെടുന്നത്. തുൾജാപൂർ ക്ഷേത്രത്തിൽ ഭവാനി ദേവിക്ക് സമർപ്പിക്കുന്ന നൈവേദ്യം ആട്ടിൻ മാംസമാണ് (A Re-scripting the Legends of Tuḷja Bhavani, Shinde K, 17(3), 313–337).

വിഷ്ണുവിൻ്റെ അവതാരമായ നരസിംഹൻ്റെ ആരാധനാ കേന്ദ്രമായ ആന്ധ്രപ്രദേശിലെ അഹോബിലത്തിനും ചുറ്റുമുള്ള, ആരാധനാലയങ്ങളിലും നിശ്ചിത എണ്ണം ആടുകളെ ആഴ്ചതോറും ബലി അർപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കല്ലാളഗർ ക്ഷേത്രത്തിൽ, കാവൽ ദേവനായ കറുപ്പൻ്റെ ആരാധനാലയമായി കരുതപ്പെടുന്ന അടച്ചിട്ട വാതിലിന് മുന്നിൽ മൃഗങ്ങളെ ആചാരപരമായി ബലിയർപ്പിക്കുന്നു. ഗ്രാമ ദേവനായ അയ്യനാരുടെ കാവൽ ദേവനായ കറുപ്പന് ബലിയർപ്പിക്കുമ്പോൾ പ്രധാന ദേവത യാഗം കാണാതിരിക്കാൻ ഒരു തിരശ്ശീല കൊണ്ട് മൂടാറുണ്ട്. മാരിയമ്മനെപ്പോലുള്ള തമിഴ് ഗ്രാമദേവതകൾ മൃഗബലി ആസ്വദിക്കുന്നതായി കരുതപ്പെടുന്നു. കറുപ്പനോ മറ്റ് കാവൽ ദേവന്മാരോ മഹാദേവതയ്ക്കുവേണ്ടി മൃഗബലി സ്വീകരിക്കുന്നു. സാധാരണ ഉൽസവകാലത്ത്, ക്ഷേത്രത്തിനു പുറത്താണ് മഹാദേവതയ്ക്ക് നേരിട്ട് മൃഗബലി അർപ്പിക്കുന്നത്. വാൾ അല്ലെങ്കിൽ കോടാലി ഉപയോഗിച്ച് ഒറ്റവെട്ടിന് മൃഗത്തെ വധിക്കുന്ന ആചാരമാണ് ഝടക ബലി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ഈ ആചാരം നിലനിൽക്കുന്നു. ഇവിടെ ബലി നൽകപ്പെടുന്ന മൃഗത്തിന്റെ മാംസം സാധാരണ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് (India Through the Ages, K.S. Gautam, P.75).


രുധിരാധ്യായത്തിലെ 67 മുതൽ 78 വരെയുള്ള അധ്യായങ്ങളിൽ മൃഗബലി, വാമാചാര തന്ത്രം എന്നിവ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നരബലിയെക്കുറിച്ചുള്ള അസാധാരണമായ ചർച്ചകളിലൂടെയാണ് രുധിരാധ്യായ ശ്രദ്ധേയമാകുന്നത്. ദേവിയെ പ്രീതിപ്പെടുത്താൻ നരബലി നടത്താം, എന്നാൽ യുദ്ധത്തിനോ ആസന്നമായ അപകടസാധ്യതകൾക്കോ ​​മുമ്പായി രാജകുമാരൻ്റെ സമ്മതത്തോടെ മാത്രമേ ബലി നടത്താവൂ എന്ന നിബന്ധനയുണ്ട് ഇവിടെ. ശാരീരിക വൈകല്യമുള്ളവരോ ബ്രാഹ്മണരുമായി ബന്ധപ്പെട്ടവരോ യാഗത്തിലൂടെ മരിക്കാൻ തയ്യാറല്ലാത്തവരോ ആചാരത്തിന് യോഗ്യനല്ലെന്നും നിബന്ധനയുണ്ട് (Shahrastani on the Indian Religions, Bruce B Lawrence). മനുഷ്യൻ, കുതിര, കന്നുകാലി, ചെമ്മരിയാട്, ആട് എന്നീ അഞ്ചുജീവികളാണ് യാഗത്തിന് അനുയോജ്യമെന്ന് ബ്രാഹ്മണ ഗ്രന്ഥങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (Hierarchies in Indo-European Animal Sacrifice, The American Journal of Philology, 99(3), 354–362, Jaan Puhvel). ഋഗ്വേദത്തിലും മറ്റിതര വേദങ്ങളിലും കന്നുകാലി ബലി ഉൾപ്പെടെയുള്ള യാഗങ്ങളുടെ വിശദമായ വിവരണം കാണാം (The Myth of the Holy Cow, D. N.Jha).

കാളികാപുരണം, ആചാരപ്രകാരം ആടിനെ വധിക്കുന്നത് ബലിയും, ആനയാണെങ്കിൽ മഹാബലിയുമായി വേർതിരിക്കുന്നുണ്ട്. പ്രസ്തുത പുരാണത്തിലെ 19ാം വാക്യത്തിലെ പട്ടികയിൽ പറയുന്ന ബലിമൃഗങ്ങൾ മനുഷ്യൻ്റെ ആറ് ശത്രുക്കളെയാണ് പ്രതിനിധീകരിക്കുന്നതതെന്ന് സർ ജോൺ വുഡ്റോഫ്(Sir John Woodroffe) കർപ്പൂരാദിസ്തോത്രത്തെ കുറിച്ച തൻ്റെ നിരൂപണത്തിൽ പറയുന്നു (A History of Hindu Civilization During British Rule, Pramatha Nath Bose, Vol.1, P. 65). യോഗ്യരായ ബ്രാഹ്മണർ കൃത്യമായി മന്ത്രങ്ങൾ ഉരുവിടുന്ന ഒരു യാഗത്തിൽ, ബലിമൃഗത്തിനുള്ളിലെ ജീവസാന്നിധ്യത്തിന് അടുത്ത ജന്മത്തിൽ ഉയർന്ന പദവി പ്രതിഫലമായി ലഭിക്കും. കർമം നടത്തുന്നയാൾക്കും അയാൾ ആഗ്രഹിക്കുന്ന ഭൗതിക പ്രതിഫലവും ഉടനടി ലഭിക്കും. ഈ ആചാരം ഭഗവത് ധർമത്തിൻ്റെ പ്രധാന ഘടകമാണ്. രാജാക്കന്മാരുടെ ആത്മീയ അവബോധം ക്രമാനുഗതമായി ഉയർത്താൻ സഹായിക്കുന്ന മാർഗമായാണ് ഇത് കരുതപ്പെടുന്നത് (Animal Sacrifice, Krishnasmercy, 11 Aug 2009).

വേദ സ്തുതികളുടെയും മന്ത്രങ്ങളുടെയും ശക്തി തെളിയിക്കുക എന്നതു കൂടിയാണ് ഇത്തരം ബലികളുടെ മറ്റൊരു ലക്ഷ്യം. ഇതിനായി പ്രായമായ മൃഗങ്ങളെ അഗ്നിക്ക് സമർപ്പിക്കുന്നു. അടുത്ത ജന്മത്തിൽ, നവീകരിച്ച കൂടുതൽ ശ്രേഷ്ഠതയുള്ള ജീവിതം അവ അതുവഴി നേടുന്നു. ക്ഷത്രിയരും ശക്തരായ മറ്റ് യോദ്ധാക്കളും പൊതുവെ ഉയർന്ന പദവിയുടെ അഭിനിവേശവുമായി കഴിയുന്നവരാണ്. ഇക്കാരണത്താൽ അവരുടെ പ്രതിരോധ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ ചൂതാട്ടവും മാൻവേട്ടയും അവർക്ക് അനുവദിച്ച നിർബന്ധ ആചാരങ്ങളാണ്.

വേദങ്ങൾ ബലി പ്രോൽസാഹിപ്പിക്കുന്നതിനാൽ, മിക്കവാറും എല്ലാ മതപരമായ ആചാരങ്ങളിലും മൃഗബലി നടക്കുന്നുണ്ട്. കർമകാണ്ഡ പ്രകാരം, ഫലപ്രാപ്തിയുള്ള കർമം എന്ന നിലയിൽ, ഒരു വ്യക്തി, വേദങ്ങൾ നിർദ്ദേശിക്കുന്ന വിവിധ യാഗങ്ങൾ അനുഷ്ഠിക്കുന്നു. ആ യാഗങ്ങളിലെല്ലാം മൃഗങ്ങളെ കൊല്ലുകയോ വേദ മന്ത്രങ്ങളുടെ ശക്തി പരിശോധിക്കുന്നതിനായി മൃഗങ്ങളുടെ ജീവിതത്തെ പരീക്ഷണ വസ്തു ആക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും, വേദഗ്രന്ഥങ്ങളുടെ നിർദേശങ്ങൾക്ക് അനുസൃതമായി മൃഗങ്ങളെ കൊന്നുകൊണ്ട് ഒരാൾ സംതൃപ്തനാകരുത് എന്ന് കൃഷ്ണാവബോധ സമിതി സ്ഥാപകാചാര്യനും പ്രഗല്ഭ തത്ത്വചിന്തകനും പ്രഭാഷകനുമായിരുന്ന ഭക്തിവേദാന്ത സ്വാമി പ്രഭുപാദ വിമർശനാത്മകമായി അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം തുടർന്നു പറയുന്നു; ആടിനെ ബലി നൽകുമ്പോൾ ചില മന്ത്രങ്ങൾ ജപിക്കേണ്ടതുണ്ട്. അവയിൽ ആടിനോട് ഇങ്ങനെ പറയുന്നു: 'നിൻ്റെ ജീവൻ കാളി ദേവിയുടെ മുമ്പാകെ ബലിയർപ്പിക്കപ്പെടുന്നു; അതിനാൽ നിൻ്റെ ഉടൽ മനുഷ്യരൂപത്തിലേക്ക് ഉയർത്തപ്പെടും.'

നിരവധി അന്വേഷകർ സന്ദർശിക്കുന്ന പ്രശസ്ത സൈറ്റായ കൃഷ്ണ ടുഡേ ഡോട്ട് കോമിൽ, ദ്വാപരയുഗത്തിൽ കൃഷ്ണ ഭഗവാൻ്റെ കാലത്ത് ധാരാളം മൃഗബലികൾ നടന്നിട്ടുണ്ടല്ലോ?, എന്തുകൊണ്ട് ഭഗവാൻ ഇത്തരം ബലികളെ പ്രോൽസാഹിപ്പിച്ചു?, താൻ ഒരു കൃഷ്ണഭക്തയാണ്, ഭഗവാൻ്റെ ഈ നിലപാടിനെ തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന ഒരു പെൺകുട്ടിയുടെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്. 'ധർമം പാലിച്ചാലും ഇല്ലെങ്കിലും യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട ക്ഷത്രിയർ സ്വർഗീയ ജീവിതം നേടുന്നതുപോലെയാണ് ഇത്. യുദ്ധത്തിൽ കൊല്ലപ്പെട്ടതുകൊണ്ടാണ് ദുര്യോധനൻ സ്വർഗത്തിലെത്തിയത്. അതുപോലെ, മൃഗങ്ങൾക്ക് സ്വാഭാവിക ജന്മക്രമം മറികടന്ന് മനുഷ്യ ജന്മം ലഭിക്കണമെങ്കിൽ, അവ അഗ്നിയജ്ഞങ്ങളിൽ ബലിയർപ്പിക്കപ്പെടണം. കാലതാമസം ഒഴിവാക്കി ഉടനടി മനുഷ്യനായി പുതിയ ജന്മം നൽകി, കൃഷ്ണ ഭഗവാൻ യഥാർഥത്തിൽ, ആ മൃഗങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ജന്മങ്ങൾ മറികടന്ന് ലഭിക്കുന്ന ഈ ബമ്പർ പ്രൈസ് ഒരു മൃഗത്തിന് അഗ്നിയാഗങ്ങളിൽ ബലിയർപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. താങ്കളുടെ ഉൽക്കണ്ഠകൾ ശരീരപ്രധാനമാണ്. കൃഷ്ണനും സേവകരായ യമൻ, സ്വർഗവാസികൾ, ദേവതകൾ തുടങ്ങിയവർക്കും, നാം കേവലം ആത്മാവ് മാത്രമാണ്. ആത്മാവിനെ വധിക്കാൻ കഴിയില്ലെന്ന് ഭഗവാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർഥം എല്ലാവരെയും നമ്മുടെ ഇഷ്ടം പോലെ കൊല്ലാം എന്നല്ല. പുണ്യകർമങ്ങൾക്കായി മൃഗങ്ങളെ വധിക്കാൻ നമുക്ക് അനുവാദമുണ്ട്. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് സമൂഹത്തിൻ്റെ മുഴുവൻ ക്ഷേമത്തിനുവേണ്ടിയാണ്. വേദഗ്രന്ഥങ്ങൾ അനുശാസിക്കുന്ന പ്രകാരം യാഗം നടത്തണം. മഴ ലഭിക്കുന്നതിനും കൂടുതൽ ധാന്യങ്ങൾ ലഭിക്കുന്നതിനും തങ്ങളുടെ രാജ്യങ്ങളിൽ കൂടുതൽ സമാധാനം ഉണ്ടാകുന്നതിനും വേണ്ടിയാണ് രാജാക്കന്മാർ ഇത്തരം യാഗങ്ങൾ ചെയ്യുന്നത്. അവ സമൂഹത്തിൻ്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയുള്ളതാണ്. മൃഗങ്ങൾ തങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെടുക മുഖേന മനുഷ്യജന്മം പ്രാപിക്കുന്നു.' യാഗങ്ങളും യജ്ഞങ്ങളും ത്രേതായുഗത്തിലേക്ക് മാത്രം നിർദേശിക്കപ്പെട്ട കർമങ്ങളാണെന്നും, കലിയുഗത്തിലേക്കുള്ളതല്ല എന്നും വാദിക്കുന്ന സ്വാമി പ്രഭുപാദയുടെ ഉദ്ധരണികളോടെ മറുപടി വീണ്ടും തുടരുന്നു.

"വെല്ലുവിളിയിലും വധത്തിലും പ്രത്യേകം പരിശീലനം നേടിയവരാണ് ക്ഷത്രിയർ. കാരണം, മതപരമായ അതിക്രമം ചിലപ്പോൾ അനിവാര്യമായ ഘടകമായി തീരും. അതിനാൽ, ക്ഷത്രിയന്മാർ ഒരിക്കലും സന്ന്യാസത്തിൻ്റെയോ പരിത്യാഗത്തിൻ്റെയോ മാർഗം നേരിട്ട് സ്വീകരിക്കറില്ല. രാഷ്ട്രീയത്തിൽ അഹിംസ ഒരു നയതന്ത്രമായിരിക്കാം, പക്ഷേ ഒരിക്കലും അത് ഒരു ശാസനയോ തത്ത്വമോ അല്ല. മത നിയമ പുസ്തകങ്ങളിൽ ഇങ്ങനെ പറയുന്നു:

"യുദ്ധക്കളത്തിൽ, ഒരു രാജാവ് അല്ലെങ്കിൽ ക്ഷത്രിയൻ, തന്നോട് അസൂയയുള്ള മറ്റൊരു രാജാവിനോട് യുദ്ധം ചെയ്യുമ്പോൾ, ബ്രാഹ്മണർ യാഗാഗ്നിയിൽ മൃഗങ്ങളെ ബലിയർപ്പിച്ച് സ്വർഗലോകം നേടുന്നതുപോലെ, മരണാനന്തരം സ്വർഗത്തിലെത്താൻ യോഗ്യനാകുന്നു." അതിനാൽ, മതപരമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ യുദ്ധക്കളത്തിൽ കൊല്ലുന്നതും യാഗത്തിൽ മൃഗങ്ങളെ കൊല്ലുന്നതും അക്രമ പ്രവർത്തനമായി കരുതാനാകില്ല, കാരണം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും പ്രസ്തുത മതതത്ത്വങ്ങളുടെ പ്രായോജകരാണ്. ബലിയർപ്പിക്കുന്ന മൃഗത്തിന് ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് ക്രമാനുഗതമായ പരിണാമ പ്രക്രിയയ്ക്ക് വിധേയമാകാതെ ഉടനടി മനുഷ്യ പദവി ലഭിക്കുന്നു, യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട ക്ഷത്രിയരും ബലിയർപ്പിച്ച് മോക്ഷം പ്രാപിക്കുന്ന ബ്രാഹ്മണരെപ്പോലെ സ്വർഗലോകത്തെ പ്രാപിക്കുന്നു. സമൂഹത്തിൻ്റെ ക്ഷേമത്തിനായാണ് യാഗങ്ങൾ നടത്തുന്നത് എന്നതിനാൽ മൃഗബലിയിൽ പാപമില്ല. വിദ്യാസമ്പന്നരായ ബ്രാഹ്മണരുടെ മേൽനോട്ടത്തിലാണ് ബലി നടന്നിരുന്നത്. രാജാവ് യാഗങ്ങൾ നടത്തുമ്പോൾ ലഭിച്ച നേട്ടങ്ങൾ ജനങ്ങൾക്കും പങ്കിട്ടിരുന്നു. ഭക്തിനിർഭരമായ അധ്യാപനത്തെ പിന്തുണയ്ക്കുന്ന ഏതൊരാളും കൃഷ്ണൻ്റെ അനുഗ്രഹം പങ്കിടുന്നതിന് സമാനമാണിത്. യാഗാഗ്നിയിൽ ആ മൃഗങ്ങൾ മോചിതരാകുമ്പോൾ അനുഭവിക്കുന്ന ഒരു നിമിഷത്തെ വേദനയെക്കുറിച്ച് മാത്രമാണ് താങ്കൾ അസ്വസ്ഥതപ്പെടുന്നത്. സ്വാഭാവിക മരണത്തിലൂടെ ആയാൽ പോലും നാം കഠിനമായ വേദന അനുഭവിക്കേണ്ടിവരും. എന്നാൽ, ഇവിടെ മൃഗങ്ങൾ ഒരു നിമിഷത്തെ വേദനയിലൂടെ ഔന്നത്യം പ്രാപിക്കുകയാണ് ചെയ്യുന്നത് (November 24th, 2020, krishnatoday.com)