ജഗ്ദീപ് ധന്‍ഖറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് രാജിവച്ച ആറ് ഉന്നതന്മാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പെട്ടെന്ന് രാജിവച്ച ഒരേയൊരു ഉന്നതന്‍ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ മാത്രമല്ല. വര്‍ഷങ്ങളായി നിരവധി വിഷയങ്ങളില്‍ ടെക്നോക്രാറ്റുകളും പ്രധാന നയരൂപീകരണ വിദഗ്ധരും മോദിയില്‍നിന്നും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ നിന്നും അകലം പാലിച്ചിട്ടുണ്ട്. ദിവസങ്ങളോളം വാര്‍ത്തകളില്‍ ഇടം പിടിച്ച ആറ് രാജികളെക്കുറിച്ചാണ് ഈ കുറിപ്പ്.
1. രഘുറാം രാജന്‍, ആര്‍ബിഐ ഗവര്‍ണര്‍ (2013-2016)
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷം മന്‍മോഹന്‍ സിങ് തിരഞ്ഞെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക വിദഗ്ധനുമായ രഘുറാം രാജന്‍, 2016 സെപ്റ്റംബറില്‍ രണ്ടാം ടേം നിരസിച്ചുകൊണ്ട് ചിക്കാഗോ സര്‍വകലാശാലയിലെ തന്റെ അധ്യാപന ജോലിയിലേക്ക് മടങ്ങി.
അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) മുന്‍ ചീഫ് ഇക്കണോമിസ്റ്റായ രാജന്‍ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി പ്രവചിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന് അദ്ദേഹം മടി കാണിച്ചിരുന്നില്ല. മോദിയുടെ ആദ്യ ടേമില്‍ പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പരസ്യ പ്രസ്താവനകള്‍ അത് തെളിയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനങ്ങളോട് പലപ്പോഴും വിമര്‍ശനം നേരിടുന്ന ഒരു സര്‍ക്കാരിനും സഹിക്കാന്‍ കഴിയുന്നതല്ല.കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി റദ്ദാക്കിയ നോട്ട് നിരോധനം, ഇലക്ടറല്‍ ബോണ്ട് പദ്ധതി എന്നിവയില്‍ സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് രാജന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള രാജന്റെ അഭിപ്രായത്തെ അന്ന് കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്ന നിര്‍മല സീതാരാമന്‍ പരസ്യമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയും രാജനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇന്ത്യയുടെ കേന്ദ്ര ബാങ്കില്‍നിന്ന് രാജിവച്ച് രണ്ടുമാസത്തിനു ശേഷമാണ് രാജന്‍ നോട്ട് നിരോധനത്തിനെതിരായ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
2. ഉര്‍ജിത് പട്ടേല്‍, ആര്‍ബിഐ ഗവര്‍ണര്‍ (2016-2018)
2018 ഡിസംബറില്‍ നടന്ന നിര്‍ണായകമായ ആര്‍ബിഐ ബോര്‍ഡ് യോഗത്തിന് ദിവസങ്ങള്‍ക്കു മുമ്പ്, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 'വ്യക്തിപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടി രാജി പ്രഖ്യാപിച്ചു.എന്തുകൊണ്ടാണ് അദ്ദേഹം ആദ്യ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ചത് എന്നത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
രഘുറാം രാജനു ശേഷം ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്റെ തലവനായി സ്ഥാനമേറ്റ പട്ടേല്‍, നോട്ട് നിരോധന കൊടുങ്കാറ്റിനെ അതിജീവിച്ച് നരേന്ദ്ര മോദി സര്‍ക്കാരുമായി നിരവധി ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.നിക്ഷേപകരെ മാത്രമല്ല, രാജന് പകരക്കാരനായി അദ്ദേഹത്തെ ഹോട്ട് സീറ്റിലേക്ക് തിരഞ്ഞെടുത്ത സര്‍ക്കാരിനെയും പട്ടേല്‍ വിമര്‍ശിച്ചത് ഞെട്ടിക്കുന്നതായിരുന്നു.
പട്ടേലും സര്‍ക്കാരും തമ്മിലുള്ള വിള്ളലിന് കാരണമായ റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു കാരണം, ധനക്കമ്മി മറികടക്കാന്‍ കേന്ദ്ര ബാങ്കിന്റെ 3.6 ട്രില്യണ്‍ രൂപയുടെ (48.73 ബില്യണ്‍ ഡോളര്‍) കരുതല്‍ ധനത്തില്‍നിന്ന് ഒരു ഭാഗം വിട്ടുകൊടുക്കണമെന്ന അവരുടെ നിര്‍ബന്ധമായിരുന്നു.നോട്ട് നിരോധന-ഡിവിഡന്റ് നഷ്ടം എന്ന് വിളിക്കപ്പെടുന്ന തുക മറയ്ക്കാന്‍, റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് 3 ലക്ഷം കോടി രൂപ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്, ഇതുവരെ ഉപയോഗിക്കാത്ത ഒരു നിയമം - ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 7 - നടപ്പിലാക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയതായി റിപോര്‍ട്ടുണ്ട്. പലിശ നിരക്ക് നയങ്ങളില്‍ പട്ടേലും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
വ്യാപകമായി കരുതപ്പെടുന്ന മറ്റൊരു കാരണം മോദി സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ടുകള്‍ക്കുള്ള പ്രേരണയാണ്. പട്ടേലിന്റെ മുന്‍ഗാമിയായ രാജനും ഇതിനെ എതിര്‍ത്തിരുന്നു. ആര്‍ബിഐ ഒഴികെയുള്ള ഏതെങ്കിലും ബാങ്ക്, ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനെക്കുറിച്ച്, അന്തരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പട്ടേല്‍ ചോദ്യം ചെയ്തിരുന്നു. ബോണ്ടുകള്‍ ഫിസിക്കല്‍ മോഡില്‍ അല്ല, ഡിജിറ്റല്‍ മോഡില്‍ ഇഷ്യൂ ചെയ്യണമെന്നും പട്ടേല്‍ നിര്‍ദേശിച്ചിരുന്നു. കൃത്യമായ കെവൈസി പ്രക്രിയയ്ക്കു ശേഷം ഇഷ്യൂ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡിജിറ്റല്‍ ബോണ്ടുകളുടെ വരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ ബാങ്കില്‍ പോയി ശേഖരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന നിര്‍ദേശം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും ഒരു തടസ്സമാകുമായിരുന്നു. ഇത് സര്‍ക്കാര്‍ ആഗ്രഹിച്ച പോലെ ദാതാവിന്റെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിന് തടസ്സവുമാകുമായിരുന്നു.സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമാണ് പട്ടേലിന്റെ രാജിയെന്ന് രഘുറാം രാജനും സൂചിപ്പച്ചിരുന്നു.
3. വിരാല്‍ ആചാര്യ, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ (2017-2019)
ആര്‍ബിഐയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മൂര്‍ച്ചയുള്ള പ്രസംഗം നടത്തിയ വിരാല്‍ ആചാര്യ 2018 ഒക്ടോബറില്‍ വാര്‍ത്തകളില്‍ ഇടം നേടി. അതിന്റെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു നീക്കവും 'വിനാശകരമായിരിക്കും' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നരേന്ദ്ര മോദി സര്‍ക്കാരും ഇന്ത്യയുടെ കേന്ദ്ര ബാങ്കും തമ്മിലുള്ള ഭിന്നത രൂക്ഷമായിക്കൊണ്ടിരുന്ന സമയത്താണ് ആചാര്യയുടെ പരാമര്‍ശങ്ങള്‍ വന്നത്. ഇത് ഒടുവില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചു.ആര്‍ബിഐയുടെ പണനയ സമിതിയുടെ യോഗത്തിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആചാര്യ തന്റെ പത്രികകള്‍ സമര്‍പ്പിച്ചത്.
ആര്‍ബിഐയുടെ പണനയ വകുപ്പിന്റെ തലവനായ ആചാര്യ, അന്നത്തെ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി സര്‍ക്കാരിന്റെ ധനകാര്യത്തെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ധനക്കമ്മി കണക്കുകള്‍ക്ക് പിന്നിലെ രീതിയെക്കുറിച്ചും തര്‍ക്കത്തിലായിരുന്നു.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, രാജിവയ്ക്കുന്നതിന് ഒരു മാസം മുമ്പ്, ആചാര്യക്ക് ധനനയ സമിതിയുടെ യോഗത്തില്‍ ദാസുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. അവിടെ അദ്ദേഹം സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള പണപ്പെരുപ്പത്തിന്റെ പ്രശ്‌നം ഉന്നയിച്ചതായും പറയപ്പെടുന്നു.
4. അരവിന്ദ് സുബ്രഹ്മണ്യന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (2014-2018)
2018 ല്‍, തന്റെ കൊച്ചുമകന്റെ ജനനത്തോടനുബന്ധിച്ച്, കുടുംബപരമായ ഒരു കാര്യത്തിനായി യുഎസിലേക്ക് മടങ്ങാനുള്ള തീരുമാനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്ന് രോഗബാധിതനായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.2014 ഒക്ടോബറില്‍ മൂന്നുവര്‍ഷത്തെ കാലാവധിക്ക് സിഇഎ ആയി നിയമിതനായ സുബ്രഹ്മണ്യനോട് ജെയ്റ്റ്ലി സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടു.
പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സീനിയര്‍ ഫെലോ ആയിരുന്നു സുബ്രഹ്മണ്യന്‍. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവയ്ക്കു വേണ്ടി സ്വകാര്യവല്‍ക്കരണ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്, രഘുറാം രാജനെപ്പോലെ തന്നെ, ആര്‍എസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചില്‍നിന്നും സുബ്രഹ്മണ്യന്‍ സ്വാമിയില്‍നിന്നും കടുത്ത ആക്രമണത്തിന് വിധേയനായിരുന്നു. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള വാഷിങ്ടണിന്റെ നിലപാടിനെ പിന്തുണച്ചതിന് സുബ്രഹ്മണ്യനെ സ്വാമി ഒരിക്കല്‍ പരസ്യമായി ആക്രമിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്ക് ഇടപെടേണ്ടിവന്നു.
രാജനില്‍നിന്ന് വ്യത്യസ്തമായി പൊതു വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നയാളാണ് സുബ്രഹ്മണ്യന്‍. എന്നാല്‍, അദ്ദേഹം പോയതിനുശേഷം സര്‍ക്കാരിനെതിരേ അദ്ദേഹം കൂടുതല്‍ ശബ്ദമുയര്‍ത്തി.പ്രതാപ് ഭാനു മേത്തയെ അശോക സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയതിന് ശേഷം സുബ്രഹ്മണ്യനും രാജിവച്ചു.
ഈ വര്‍ഷം ജനുവരിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി സംസാരിച്ചപ്പോള്‍, നരേന്ദ്ര മോദിയുടെ ആദ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സുബ്രഹ്മണ്യന്‍ പറഞ്ഞു: 'എല്ലാ മേഖലകളിലും സമ്പദ്വ്യവസ്ഥ മികച്ച നിലയിലല്ല.'
5. അശോക് ലവാസ (2018-2020),
6. അരുണ്‍ ഗോയല്‍ (20222024), തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിച്ചു.1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയല്‍, തിരഞ്ഞെടുപ്പിന് മുമ്പ് ബംഗാള്‍ സന്ദര്‍ശിക്കുന്നതിന് ഒരു ദിവസം മുമ്പ് രാജിവച്ചത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
ഗോയല്‍ തന്റെ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അദ്ദേഹമാകുമായിരുന്നില്ല, അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അന്നത്തെ ലോക്സഭാ പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്തത്.
അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറുമായി ഗോയലിന് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഗോയലിനെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാക്കിയെന്നും അതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് പാനലില്‍ സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടുത്താന്‍ അനുവദിച്ചുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയും ഷായും പ്രചാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് നിരവധി വിയോജനക്കുറിപ്പുകള്‍ നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, കേന്ദ്ര തിരഞ്ഞെടുപ്പ് പാനലിലേക്ക് ഗോയലിനെ നിയമിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരേ ആദായനികുതി അന്വേഷണം ആരംഭിച്ചു. പെഗാസസ് സ്‌പൈവെയര്‍ ലക്ഷ്യമിട്ടവരില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

