കെ പി ഒ റഹ്‌മത്തുല്ല
ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇതിഹാസതുല്യമായ അധ്യായമായ 1921ലെ മലബാര്‍ സമരത്തിൻ്റെ നായകൻ ആലിമുസ്ല്യാര്‍ രക്തസാക്ഷിയായിട്ട് ഫെബ്രുവരി 17 ന് 104 വർഷം തികയുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വം അദ്ദേഹത്തിന് തൂക്കുകയറാണ് വിധിച്ചത്. എന്നാൽ തൂക്കികൊല്ലുന്നതിനുമുമ്പേ നമസ്‌കാരത്തിൽ സുജൂദിലായിരിക്കേ മരണപ്പെടുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും കലിയടങ്ങാതെ ബ്രിട്ടീഷ് മേധാവികൾ ആലി മുസ്ലിയാരുടെ മൃതദേഹം തൂക്കിലേറ്റുകയായിരുന്നത്രേ!
മഹാത്മാഗാന്ധി കേരളത്തിൽ വന്ന ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്ലിയാര്‍ അതിന്റെ വൈസ് പ്രസിഡൻ്റായിരുന്നു. സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യവുമായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഖിലാഫത്ത് വളണ്ടിയര്‍മാരായി. ആലി മുസ് ലിയാരെ പോലെയുള്ള നേതാക്കള്‍ക്ക് ചുറ്റും ആജ്ഞാനുവര്‍ത്തികളായി നിലയുറപ്പിച്ച ഇവരുടെ ആവേശം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്നു.
മലബാര്‍ സമരത്തിന്റെ നായകനും തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യ ക്ഷനും അവിടം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട, പത്ത് ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഖിലാഫത്ത് സര്‍ക്കാരിന്റെ നേതാവുമായിരുന്നു ആലി മുസ്ലിയാര്‍. ലോക ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ ചെറുത്തുനില്‍പായി ഗണിക്കപ്പെട്ട മലബാര്‍ സമരത്തിന്റെ തുടക്കം കുറിച്ചത് ആലി മുസ്ലിയാരിലൂടെയായിരുന്നു.
ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങള്‍ അധിവസിച്ചിരുന്ന മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 247 അംശങ്ങളും 5000 ചതുരശ്ര കിലോമീറ്റര്‍ വിസ്താരവുമുള്ള ഒരു പ്രദേശത്തെയാകെ അമ്മാനമാടിയ കൊടുങ്കാറ്റായിരുന്നു 1921ല്‍ ആഞ്ഞുവീശിയത്. മനുഷ്യ ജീവിതത്തെയാകെ കടപുഴക്കിയ ആ കൊടുങ്കാറ്റില്‍ ജീവിതം ഹോമിച്ചത് 12,000 മനുഷ്യരാണ്. അത്ര തന്നെ പേരെ കാണാതായി. അമ്പതിനായിരത്തോളം പേരെ കല്‍ത്തുറുങ്കുകളിലാക്കി. പതിനയ്യായിരത്തോളം ആളുകളെ തൂക്കിലേറ്റു കയോ ആൻഡമാനിലേക്ക് നാടുകടത്തുകയോ ചെയ്തു.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബഹദൂര്‍ഷാ സഫറിനുള്ള സ്ഥാനമാണ് 1921 ലെ മഹത്തായ വിപ്ലവത്തില്‍ ആലി മുസ്ല്യാര്‍ക്കുള്ളത്. മുഗൾ വംശത്തിലെ അവസാന ഭരണാധികാരിയായ ബഹദൂർ ഷാ സഫറിനെ ബ്രിട്ടീഷുകാർ നാടുകടത്തി. മലബാറിൽ മുസ്ലിംകള്‍ക്ക് മുഖ്യമായും നേതൃത്വം നൽകിയത് ആലി മുസ്ലിയാരും സയ്യിദന്മാരുമായിരുന്നു.
1921 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തൃശൂര്‍ പട്ടണത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ ആലി മുസ്ലിയാരുടെ ശിഷ്യന്മാരായ പൂക്കോട്ടൂരിലെയും മലപ്പുറത്തെയും ഖിലാഫത്ത് വളണ്ടിയര്‍മാരുടെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ തിരൂരങ്ങാടിയിലെ അധികാര കേന്ദ്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പട്ടാളനീക്കം ആരംഭിച്ചിരുന്നു.
ഏപ്രിലില്‍ ഒറ്റപ്പാലത്തുവെച്ചു നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ്-ഖിലാഫത്ത് സമ്മേളനം തൊട്ടാരംഭിച്ച ആക്രമണ പരമ്പര മെയ് മാസമായപ്പോഴേക്ക് പോലീസ് രാജിലേക്ക് വഴിമാറി. ആദ്യമായാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവര്‍ണരും മുസ്ലിംകളും സവര്‍ണരിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്. ഖിലാഫത്ത് ബാനറില്‍ ഒറ്റക്കെട്ടായി മുസ്ലിം ജനസാമാന്യം കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന കാഴ്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യത്തിലേക്ക് വഴിതുറക്കുമെന്ന് മനസ്സിലാക്കിയതിന്റെ ഫലമായി, അതു തകര്‍ക്കാന്‍ വേണ്ടിയാണ്, മാപ്പിളമാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കു കയെന്ന നയം നടപ്പിലാക്കിയത്.
കള്ളക്കേസുകളുടെ എണ്ണം വര്‍ധിച്ചു. അനാവശ്യമായ അറസ്റ്റുകളും മര്‍ദനങ്ങളും വ്യാപകമായി. മാപ്പിള ഔട്ട്റേജസ് ആക്റ്റ് എന്ന പേരിൽ 1859ല്‍ നടപ്പിലാക്കിയ ഭീകരനിയമം വഴി മാപ്പിളയെ കണ്ടാല്‍ തല്‍ക്ഷണം കൊല്ലാമെന്ന വ്യവസ്ഥ വ്യാപകമായി നടപ്പിലാക്കി. എങ്ങും അളമുട്ടിയ അവസ്ഥ സംജാതമായി. ഇതോടെ തിരിച്ചടികളും ആരംഭിച്ചു. ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്നും സായുധ കലാപത്തിലേക്കുള്ള ചുവടുമാറ്റം ആരംഭിച്ചത് അങ്ങനെയാണ്.
1920 ഒക്ടോബര്‍ 17ന് ഖിലാഫത്ത് ദിനമായി ആചരിച്ചു. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍നം തന്നെയും ഖിലാഫത്തിന് വേണ്ടിയായിരുന്നു. അന്നുവരെ മലബാര്‍ കണ്ടിട്ടില്ലാത്തത്ര ജനം ഗാന്ധിജിയെയും ഷൗക്കത്തലിയെയും കേള്‍ക്കാന്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് ഒരുമിച്ചുകൂടി. അന്‍പതിനായിരം പേരുണ്ടായിരുന്നെന്നാണ് ഖിലാഫത്ത് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവം നടന്നത് 1920 ഓഗസ്റ്റ് 18 നായിരുന്നു. ഇതില്‍ പങ്കെടുത്തയാളാണ് ആലി മുസ്ലിയാര്‍.
മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എരിക്കുന്നന്‍പാലത്ത് മൂലയില്‍ കുഞ്ഞുമൊയ്തീന്റെ മകനായി 1854ലാണ് അദ്ദേഹത്തിന്റെ ജനനം. മതപണ്ഡിതരുടെ കുടുംബമെന്നതു പോലെ സാമ്രാജ്യത്വ വിരുദ്ധതക്കും പേരുകേട്ടവരായിരുന്നു പൂര്‍വികര്‍. പൊന്നാനിയില്‍ പത്തു വര്‍ഷവും മക്കയില്‍ ഏഴു വര്‍ഷവും ഉപരിപഠനം നടത്തിയ ശേഷം കവരത്തി ദ്വീപിലേക്കാണ് പോയത്. തീര്‍ത്ഥാടനത്തിന് മക്കയില്‍ വന്ന അന്നാട്ടുകാര്‍ അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ എട്ടു വര്‍ഷം നിന്നു. 1891 ല്‍ നടന്ന മണ്ണാര്‍ക്കാട് കര്‍ഷക സമരത്തില്‍ മൂത്ത സഹോദരന്‍ മമ്മദുകുട്ടി രക്തസാക്ഷിയായി. അതോടെ കുടുംബ ഭാരം ഏറ്റെടുത്തുകൊണ്ട് നാട്ടിലേക്ക് വന്നു. 1896 ല്‍ മഞ്ചേരിയിലും കലാപം നടന്നു. ഇതിലും ആലി മുസ്ലിയാരുടെയും വാരിയന്‍കുന്നന്റെയും കുടുംബത്തില്‍നിന്നും പലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. എങ്കിലും ആലി മുസ്ലിയാര്‍ ആത്മീയ വഴിയിലായിരുന്നു.
തൊടികപ്പലം, പൊടിയാട്ട് എന്നിവിടങ്ങളില്‍ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള ദര്‍സുകള്‍ അദ്ദേഹം നയിച്ചു. ആത്മീയ ഗുരുവിന്റെ നിറദീപം മലബാറിലെങ്ങും പ്രഭ ചൊരിയുന്ന വേളയിലാണ് മലബാറിലെ സമര്‍ഖന്തായ തിരൂരങ്ങാടിയിലേക്ക് തട്ടകം മാറുന്നതും പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നതും.
ഗാന്ധിജിയുടെ വരവിന് ശേഷം കേരളത്തില്‍ രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്ലിയാര്‍ അതിന്റെ ഉപാധ്യക്ഷനായി.
കൃത്യമായ ലക്ഷ്യത്തോടെ 1921 ഓഗസ്റ്റ് 14 ന് കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ഉന്നതരുടെ രഹസ്യ യോഗത്തിലാണ് തിരൂരങ്ങാടി സൈനിക നീക്കത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അതനുസരിച്ച് ഓഗസ്റ്റ് 19 ന് രാത്രി പട്ടാളം തിരൂരങ്ങാടിയിലെത്തി. ലിസ്റ്റന്‍ റെജിമെന്റിലെ 110 ബ്രിട്ടീഷ് പട്ടാളക്കാരും 60 എം.എസ്.പിക്കാരും 30 പോലീസുകാരുമടങ്ങിയ സേന ഓഗസ്റ്റ് 20 ന് നിരായുധരായ ആയിരക്കണക്കിന് മാപ്പിളമാര്‍ക്ക് നേരെ നിറയൊഴിച്ചു. അവിടം മുതലാണ് മലബാറിനെ ഇളക്കിമറിച്ച യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് പട്ടാളത്തിന് തോറ്റോടേണ്ടി വന്നു. സര്‍വ സന്നാഹങ്ങളോടും കൂടി 29 ന് പട്ടാളം തിരിച്ചുവന്നു ആലി മുസ്ലിയാരെയും അനുയായികളെയും കീഴ്പെടുത്തി.
ആലി മുസ്ലിയാരുടെ പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്ലിയാരെയും സുഹൃത്തുക്കളെയും ബ്രിട്ടീഷ് പട്ടാളം വളഞ്ഞതറിഞ്ഞാണ് വാരിയന്‍കുന്നനും സഹ പ്രവര്‍ത്തകരും യുദ്ധത്തിനൊരുങ്ങിയത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആറുമാസം മലബാറിലെ ഇരുന്നൂറോളം താലൂക്കുകളില്‍ ഭരണം ഇല്ലാതാക്കി മലയാള രാജ്യം സ്ഥാപിച്ച് സ്വന്തമായി പാസ്‌പ്പോര്‍ട്ടും നികുതി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയ 1921ലെ മഹത്തായ മലബാര്‍ വിപ്ലവം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ്.

