ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍; പുനരധിവാസം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2018-09-26 15:36 GMT
കോഴിക്കോട് : ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലും അല്ലാതെയും ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ജില്ലാഓഫീസര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഓരോരുത്തരുടെയും ആരോഗ്യനില അടിസ്ഥാനമാക്കി മാനസികാരോഗ്യ കേന്ദ്രത്തിലോ മെേറ്റതങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയശേഷം ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കോഴിക്കോട് ആര്‍.ഡി.ഒ വിഷയത്തില്‍ ഇടപെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ച ശേഷം ആര്‍ ഡി ഒ യും ജില്ലാ സാമൂഹ്യനീതി ഓഫീസറും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ട്. ഇവരെ ബീച്ച് ആശുപത്രിയില്‍ തന്നെ താമസിപ്പിക്കുന്നത് ഇവിടെയെത്തുന്ന നിര്‍ദ്ധനരായ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ചില സര്‍ക്കാരിതര സംഘടനകളും വ്യക്തികളും ഇവരെ സഹായിക്കാനെത്തിയിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ല. എന്നാര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
കേസ് ഒക്‌ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.