Update: 2017-02-21 03:12 GMT
പരിശോധന ഇല്ല; കണ്ടെയ്‌നറുകളില്‍ സംസ്ഥാനത്തേക്ക് എത്തുന്നതില്‍ നിരോധിത വസ്തുക്കളും
പട്ടാമ്പി: കണ്ടെയ്‌നറുകള്‍ തുറന്ന് പരിശോധിക്കാന്‍ ചെക്ക് പോസ്‌ററുകളിലും മററും നിര്‍വാഹമില്ലാത്തതിനാല്‍ നിരോധിത വസ്തുക്കള്‍ സംസ്ഥാനത്തേക്ക് വ്യാപകമായി കടത്തുന്നതായി പരാതി. കയററുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കസ്‌ററംസ് സീലോടെ വരുന്ന വലിയ കണ്ടെയ്‌നര്‍ വാഹനങ്ങളിലാണ് നിരോധിത പുകയില ഉത്പന്നങ്ങളടക്കമുള്ള വസ്തുക്കള്‍ സുലഭമായി സംസ്ഥാനത്തേക്കൊഴുകിയെത്തുന്നത്.
വിദേശരാജ്യങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇറക്കുമതി ചെയ്തശേഷം   സീല്‍ ചെയ്തു കേരളത്തിലേക്കെത്തുന്ന സാധനങ്ങളാണ്  പരിശോധിക്കാനുള്ള യാതൊരു സംവിധാനവും കേരളത്തിലില്ലാത്തത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക്‌പോസ്‌ററില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ ന്യൂ ഗ്രീന്‍ ചാനലിലൂടെയാണ് പുറത്ത് കടക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വന്‍ വിലയുള്ള സാധനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലെ എക്‌സ്‌പോര്‍ട്ടിങ്ങ് ഇംപോര്‍ട്ടിങ്ങ് സ്ഥാപനങ്ങളിലേക്കാണ് വരുന്നത്. ഈവക ചരക്കുകള്‍ ആദ്യം ഗുഡ്‌സ് കണ്ടയിനുകളിലൂടെ ബന്ധപ്പെട്ട സ്ഥങ്ങളില്‍ എത്തിക്കും. ഇവിടെ നിന്ന് കണ്ടെയ്‌നറുകള്‍ മാററി യഥാര്‍ത്ഥ ഉടമകളിലേക്ക് എത്തിക്കും.
മുഴുവനായോ ഭാഗികമായോ കാലിയാവുന്ന കണ്ടയിനറുകളിലാണ് കൃത്രിമ രേഖയും വ്യാജ സീലും ഉണ്ടാക്കി മുദ്രണം ചെയ്ത് പരിശോധനാ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കുള്ള സാധനങ്ങളാണ് പ്രധാനമായും പാലക്കാട് ജില്ലയില്‍ കൂടി കടന്നു പോകുന്നത്. ഇവയ്‌കൊപ്പം വിദേശ നിര്‍മിത വസ്തുക്കളും വിലപിടിപ്പുള്ളതും അല്ലാത്തവയും നികുതി വെട്ടിച്ച് കടത്തുന്നതിനും ഉപയോഗിക്കുന്നതായും സൂചനയുണ്ട്. അതേ സമയം ഉദ്യോഗസ്ഥരും മാഫിയ സംഘങ്ങളും കൂടിയുള്ള ഒത്തുകളിയാണിതെന്നും സൂചനയുണ്ട്. എന്നാല്‍ പൊതുജനങ്ങളുടെ തെറ്റിദ്ധാരണ കൊണ്ടാണെന്നും ഇത്തരം ചരക്ക് കണ്ടെയ്‌നറുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അനുമതിയില്ലെന്ന അറിവില്ലായ്മ കൊണ്ടാണ് ജനങ്ങള്‍ തങ്ങളെ പ്രതിസ്ഥാനത്ത് നിറുത്തുന്നതെന്നും  ചെക്ക് പോസ്റ്റ് പരിശോധകനായ ഉദ്യോഗസ്ഥര്‍ പറയുന്നു. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കസ്‌ററംസിന്റെ സേവനം കൂടി ലഭ്യമാക്കിയാലെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ  എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.