Sub Lead

യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു

യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
X
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിഎസ്പി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ജയില്‍ അധികൃതും ജില്ലാ ആശുപത്രി അധികൃതരും അറിയിച്ചു. ഛര്‍ദ്ദിയും അബോധാവസ്ഥയും കാരണം രാത്രി 8.25ന് ബന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒമ്പത് ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഹൃദയസ്തംഭനം മൂലം മരണപ്പെട്ടെന്നും ജില്ലാ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ആയുധ ലൈസന്‍സിനു വേണ്ടി വ്യാജരേഖ ചമച്ചെന്ന കേസില്‍ ഇദ്ദേഹം ജയിലിലായിരുന്നു. മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇദ്ദേഹത്തിന് ശക്തമായ സ്വാധീനമുള്ള മൗ, ബന്ദ, ഗാസിപൂര്‍, ബാലിയ, പ്രയാഗ്‌രാജ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാത്രി ബന്ദയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുമെന്ന് സീ ന്യൂസ് ടിവി റിപോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടവും വീഡിയോയില്‍ പകര്‍ത്തും. മൃതദേഹം നാളെ ഗാസിപൂരില്‍ ഖബറടക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ സുപ്രധാന യോഗം നക്കുകയാണ്. ഡിജിപി പ്രശാന്ത് കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജി അമിതാഭ് യാഷും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വസതിയിലെ പരിപാടികള്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനുപുറമെ, വെള്ളിയാഴ്ച സംസ്ഥാനത്തെ പ്രധാന പള്ളികളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുസ് ലിം ഭൂരിപക്ഷ മേഖലകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് നിര്‍ദേശം. ഗാസിപൂര്‍ ഉള്‍പ്പെടെ പൂര്‍വാഞ്ചലിലെ എല്ലാ ജില്ലകളിലും ലഖ്‌നൗവിലെ പോലിസ് ആസ്ഥാനത്ത് നിന്നാവും നിരീക്ഷിക്കുക. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം പ്രധാന പള്ളികള്‍ക്ക് പുറത്ത് സൈന്യത്തെ നിലയുറപ്പിക്കും. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലാണ് അതീക് അഹമ്മദ് കൊല്ലപ്പെട്ടത്.

മൗ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് മുഖ്താര്‍ അന്‍സാരി. രണ്ട് തവണ ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റിലും പിന്നീട് സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലുമാണ് ജയിച്ചത്. 2017ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1990ല്‍ ആയുധ ലൈസന്‍സ് നേടിയതിന് വ്യാജ രേഖകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഇത് ഉള്‍പ്പെടെ എട്ടാമത്തെ കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. 2023 ഡിസംബറില്‍ 26 കാരനായ കല്‍ക്കരി വ്യവസായി നന്ദ് കിഷോര്‍ റുങ്തയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ മഹാവീര്‍ പ്രസാദ് രുംഗ്തയെ ഭീഷണിപ്പെടുത്തിയതിന് വാരണാസിയിലെ എംപി/എംഎല്‍എ കോടതി മുഖ്താര്‍ അന്‍സാരിയെ ശിക്ഷിച്ചിരുന്നു. അന്‍സാരിക്ക് അഞ്ചര വര്‍ഷത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് മുഖ്താര്‍ അന്‍സാരിയുടെ 73.43 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലങ്ങളും ഒരു കെട്ടിടവും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയിരുന്നു.

Next Story

RELATED STORIES

Share it