Gulf

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ കണ്ണൂര്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടു കടത്തില്ല

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ കണ്ണൂര്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടു കടത്തില്ല
X

ദുബായ് : ജോര്‍ദാന്‍ സ്വദേശിയായ തൊഴിലുടമ നല്‍കിയ കേസില്‍ കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. മുന്‍ ജീവനക്കാരന്‍ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി ആരോപിച്ചു ദുബായിലെ പ്രമുഖ ഓട്ടോമേഷന്‍ കമ്പനി നല്‍കിയ കേസില്‍ ഇദ്ദേഹവും പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.

2022 - ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരനുമായ പ്രതിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദിനില്‍. ഇതിനിടയില്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയില്‍ നിന്ന് ജോലി റിസൈന്‍ ചെയ്തു പോകുകയുണ്ടായി. എന്നാല്‍ ജോലിയില്‍ പ്രയാസം നേരിട്ട ദിനില്‍ ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തുകയും കമ്പനിയുടെ പേരില്‍ ഉള്ള ഇമെയില്‍ ഐഡിയും പാസ്വേര്‍ഡും ഇയാള്‍ക്ക് കൈമാറി കൊണ്ട് ജോലിയില്‍ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിക്കുകയുണ്ടായി. ഇതിനിടയില്‍ ഒന്നാം പ്രതി കമ്പനി ഇ - മെയില്‍ ഐഡി ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഡൂ ടെലികമ്മ്യുണിക്കേഷനില്‍ നിന്ന് വിലയേറിയ ഫോണ്‍ കൈപറ്റി. വിവരമറിഞ്ഞ തൊഴിലുടമ ദിനില്‍ ഉള്‍പ്പടെ ഇരുവര്‍ക്കുമെതിരെ ജബല്‍ അലി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതിനാലും കമ്പനിയുടെ ഇ - മെയിലും പാസ്വേര്‍ഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു. ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനില്‍ കേസുമായി ബന്ധപ്പെട്ട് പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ വക്കീല്‍ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമസഹായം നല്‍കുകയും യുഎഇ സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

അപ്പീല്‍ കോടതിയില്‍ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനിയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്നാല്‍ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമര്‍പ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും കോടതിയില്‍ വിശദമാക്കി. കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുന്‍ പരിചയം വിലയിരുത്തുമ്പോള്‍ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകന്‍ ചൂണ്ടി കാട്ടി.

പ്രതിചേര്‍ക്കപ്പെട്ട ദിനില്‍ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയില്‍ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല. അതിനാല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണെങ്കില്‍ ഓരോ വിധിന്യായത്തിന്റെയും കാരണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധുവാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

പത്തിലധികം തവണയാണ് കേസില്‍ ഇരുഭാഗങ്ങളും തമ്മില്‍ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കമ്പനി അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീല്‍ കോടതി കേസിന്റെ നിജസ്ഥിതി മനസിലാക്കുകയും ദിനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിടാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു.





Next Story

RELATED STORIES

Share it