Latest News

ന്യൂനപക്ഷ പീഡനം രൂക്ഷം; ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആവര്‍ത്തിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ മേധാവി

ന്യൂനപക്ഷ പീഡനം രൂക്ഷം; ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആവര്‍ത്തിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ മേധാവി
X

ബോസ്റ്റണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആവര്‍ത്തിച്ച് യുഎസ് സര്‍ക്കാരിന്റെ ഫെഡറല്‍ ഏജന്‍സിയായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം മേധാവി നദീന്‍ മെന്‍സ. അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകത്തിലാണെന്നതിനു പുറമെ ഇന്ത്യയെ കരിമ്പപട്ടികയില്‍ പെടുത്തേണ്ട അവസ്ഥയിലാണെന്നും അവര്‍ തുറന്നുപറഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഇന്ത്യയെ ജാഗ്രതയോടെ സമീപിക്കേണ്ട രാജ്യമായാണ് വിശേഷിപ്പിച്ചിരുന്നത്. പഴയ നിലപാടില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ടെന്നും മറിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളായതായും അവര്‍ പറഞ്ഞു. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ മതസ്വാതന്ത്ര്യം ഒരു വിഷയമായി എടുക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും അധികൃതര്‍ക്കുമെതിരേ ഉപരോധമടക്കമുളള നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ സൂചിപ്പിച്ചു. ഇന്ത്യക്കെതിരേ അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നാണ് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം.

2021ലെ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇന്ത്യാ സര്‍ക്കാരിനെ പ്രകോപിപ്പിച്ച റിപോര്‍ട്ട് പുറത്തുവന്നത്. അതേ തുടര്‍ന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ജീവനക്കാര്‍ക്ക് ഇന്ത്യ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

സൗദി അറേബ്യ, ചൈന, ഇറാന്‍, മ്യാന്‍മര്‍, എരിത്രിയ, നൈജീരിയ, വടക്കന്‍ കൊറിയ, പാകിസ്താന്‍, തജാക്കിസ്താന്‍, സിറിയ, റഷ്യ, വിയറ്റ്‌നാം, തുര്‍ക്ക്മിനിസ്താന്‍ തുടങ്ങി 14 രാജ്യങ്ങളെയാണ് കമ്മീഷന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നത്. അതിലൊന്നാണ് ഇന്ത്യ.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളെടുക്കുന്ന അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഉപരോധം അടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യുഎസ്സിലെ അവരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും റിപോര്‍ട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കനോട് ആവശ്യപ്പെട്ടിരുന്നു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

''ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ അപകടകരമാണ്. ഹിന്ദു ദേശീയവാദികളായ ബിജെപി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ദലിത്, ആദിവാസി തുടങ്ങി അഹിന്ദു വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്.''

''സിഎഎയും എന്‍ആര്‍സിയും മുസ് ലിംകളെ രാജ്യത്തുനിന്ന് ബഹിഷ്‌കൃതരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന അമുസ് ലിംകളെ പൗരന്മാരാക്കുന്ന ഈ നിയമം മുസ് ലിംകളെ പുറത്താക്കുന്നു. പൗരത്വം തെളിയിക്കാനാവാത്തവര്‍ക്ക് അവശേഷിക്കുന്നത് നാടുകടത്തലും തടവറയുമാണ്.''

''പലവിധ സാമൂഹിക, രാഷ്ട്രീയകാരണങ്ങളാല്‍ പലര്‍ക്കും പൗരത്വം രേഖാപരമായി തെളിയിക്കാനാവില്ല. അത്തരക്കാര്‍ അസമില്‍ മാത്രം 1.9 ദശലക്ഷം പേര്‍ വരും. ഇതുവഴി മുസ് ലിംകളും ഹിന്ദുക്കളും നാടിനു വെളിയിലാവുമെങ്കിലും ഹിന്ദുക്കള്‍ സിഎഎ 2019 വഴി വീണ്ടും അകത്തുകയറും.''

''ഇതിനെതിരേ പ്രതികരിക്കുന്ന അവകാശപ്രവര്‍ത്തകരെ യുഎപിഎ, വിദേശ സംഭാവന നിയന്ത്രണ നിയമം തുടങ്ങിയവയിലൂടെ പീഡിപ്പിക്കുകയും ഇത്തരം കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നവരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.''

''കമ്മീഷന്‍ ശക്തമായ നിലപാട് എടുത്തിട്ടും അമേരിക്കന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണെന്നാണ് അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ ഇതും ഉള്‍പ്പെടുത്തണമെന്നാണ് കമ്മീഷന്‍ ആഗ്രഹിക്കുന്നത്. അതുസംബന്ധിച്ച റിപോര്‍ട്ടും സര്‍ക്കാരിന് അയച്ചിട്ടുണ്ട്.''

''ഇന്ത്യ ഭരിക്കുന്ന ബിജെപി നേരിട്ടല്ല പീഡനങ്ങളില്‍ പലതും ചെയ്യുന്നതെന്നും മറിച്ച് മറ്റ് സംഘടനകളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം അത്തരം ശക്തികള്‍ക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും സാമൂഹികമാധ്യമങ്ങളില്‍ വഴി പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നു.''

''റിപോര്‍ട്ട് കമ്മീഷനോടുള്ള ഇന്ത്യ സര്‍ക്കാരിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുകയും അവര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കണമെന്നാണ് കമ്മീഷന്റെ നിലപാട്.''

Next Story

RELATED STORIES

Share it