Citizen journalism

അരനൂറ്റാണ്ടിലേറെയായ കാത്തിരിപ്പ്: താലൂക്ക് ആസ്ഥാനത്ത് എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം; കടയ്ക്കല്‍ താലൂക്ക് രൂപീകരണം നീളുന്നു

ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാനും വികസനം പൂര്‍ണപ്രാപ്തിയിലെത്താനും താലൂക്ക് രൂപീകരണം അനിവാര്യം

അരനൂറ്റാണ്ടിലേറെയായ കാത്തിരിപ്പ്: താലൂക്ക് ആസ്ഥാനത്ത് എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം; കടയ്ക്കല്‍ താലൂക്ക് രൂപീകരണം നീളുന്നു
X

റാഷിദ് കടയ്ക്കല്‍

കടയ്ക്കല്‍: വാണിജ്യ കേന്ദ്രമായ കടയ്ക്കല്‍ കേന്ദ്രമായുള്ള താലൂക്ക് രൂപീകരണം അനന്തമായി നീളുന്നു. സംസ്ഥാനത്ത് താലൂക്ക് വിഭജനം ചര്‍ച്ചയായപ്പോള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം വന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊട്ടാരക്കര താലൂക്ക് വിഭജിക്കണമെന്ന ആവശ്യമാണ്. ഇക്കഴിഞ്ഞ പ്രാവശ്യവും മലയോര മേഖലയായ കടയ്ക്കലില്‍ താലൂക്ക് ആസ്ഥാനം വേണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കടയ്ക്കലില്‍ താലൂക്ക് വരുമെന്നായതോടെ ചടയമംഗലത്തേക്ക് ആസ്ഥാനം വേണമെന്ന അവിടത്തുകാരുടെ ആവശ്യവും ഉയര്‍ന്നു. ഇതോടെ ഇരു പ്രദേശവാസികളും സമരപരിപാടികളുമായി മുന്നിട്ടിറങ്ങി.




നിലവില്‍ താലൂക്ക് ആവശ്യത്തിന് കിലോമീറ്ററുകള്‍ താണ്ടി കൊട്ടാരക്കര വരേണ്ട ഗതികേടിലാണ് ജനം. കൊട്ടാരക്കര താലൂക്ക് വിഭജിച്ച് പുതിയൊരു താലൂക്ക് രൂപീകരണമെന്ന ആവശ്യം 1959 മുതല്‍ ഉയര്‍ന്നുവന്നതാണ്. ഈ വിഷയത്തിന്റെ പഠനത്തിനായി നിയോഗിക്കപ്പെട്ട കമ്മിഷനുകളൊന്നടങ്കം ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താലൂക്കിന്റെ പേരില്‍ മാത്രമാണ് തര്‍ക്കം. ഏതൊരു ഭരണകേന്ദ്രത്തിന്റെയും ആസ്ഥാനം നിര്‍ണയിക്കുന്നപ്രധാനഘടകം പ്രദേശത്തെ ഭൂരിപക്ഷം പേര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുക എന്നതാണ്.

എന്നാല്‍ കടയ്ക്കല്‍ പട്ടണം സ്ഥിതി ചെയ്യുന്നത് താലൂക്കിന്റെ ഏകദേശം മധ്യഭാഗത്താണ്. കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ ഗ്രാമീണര്‍ ഏതൊരാവശ്യത്തിനും ആശ്രയിക്കുന്നത് കടയ്ക്കലിനെയാണ്. എന്നാല്‍ ചടയമംഗലം ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍ വില്ലേജുകളിലെ ജനങ്ങള്‍ക്ക് കടയ്ക്കല്‍ പട്ടണം ഒരിക്കലും അപരിചിതമോ വിദൂരസ്ഥലമോ ആയി അനുഭവപ്പെടാറുമില്ല. കാരണം ചികിത്സയ്ക്കായി എല്ലാവരും ആശ്രയിക്കുന്നത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയെയാണ്. വ്യാപാരത്തിനായി വരുന്നത് കടയ്ക്കല്‍ ചന്തയിലുമാണ്.

നിര്‍ദ്ദിഷ്ട താലൂക്ക് പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലേക്കും ജലസേചനം നടത്തുന്നത് വാട്ടര്‍ അതോറിറ്റിയുടെ കടയ്ക്കല്‍ സബ് ഡിവിഷനില്‍ നിന്നാണ്.

33 കെ.വി ഇലക്ട്രിക്കല്‍ സബ്‌സ്‌റ്റേഷന്റെ പ്രയോജനവും കടയ്ക്കല്‍ പ്രദേശത്തുകാര്‍ക്ക് മാത്രമുള്ളതല്ല. വെള്ളവും,വെളിച്ചവും നല്‍കി ജനങ്ങളുടെ അടിസ്ഥനാവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങളും താലൂക്ക് ആസ്ഥാനത്തിനുള്ളിലാകുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നതില്‍ സംശയമില്ല. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ രീതിയില്‍ കടയ്ക്കല്‍ പട്ടണത്തില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടവുമുണ്ട്.



കടയക്കല്‍ താലൂക്ക് രൂപീകരണം അനിവാര്യമാണെന്ന് നിരവധി കമ്മീഷന്‍ റിപോട്ടുകള്‍ അടിവരയിടുന്നുണ്ട്. ഇനി സംസ്ഥാന സര്‍ക്കാറിന്റെ നടപടി മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി ഇടതു-വലതു പാര്‍ട്ടികള്‍ കടിപിടികൂടുകയാണ്. ചില ആളുകള്‍ക്ക് കടയ്ക്കല്‍, ചിലര്‍ക്ക് ചടയമംഗലം എന്ന ആശയനിലയില്‍ കെട്ടിമറിയുകയാണ് കിഴക്കന്‍ മേഖലയിലെ പുതിയ താലൂക്ക് രൂപീകരണം. ഇതിന് വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റികളെല്ലാം നിര്‍ജ്ജീവമാണ്. എന്നാല്‍, മലയോര മേഖലയിലെ സാധാരണക്കാര്‍ പുതിയ താലൂക്ക് രൂപീകരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ നിലവിലെ ചടയമംഗലം എംഎല്‍എയും മന്ത്രിയുമായ ജെ ചിഞ്ചുറാണിയെങ്കിലും താലൂക്ക് രൂപീകരണത്തിന് പച്ചക്കൊടികാട്ടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


Next Story

RELATED STORIES

Share it