ഹര്‍ദിക് പട്ടേലിനെ കസ്റ്റഡിയില്‍ വിട്ടു

അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ അഹ്മദാബാദ് കോടതി ഏഴു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരായ യുദ്ധപ്രഖ്യാപനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ക്കാണ് ഹര്‍ദികിനെതിരേ കേസെടുത്തിരുന്നത്.
ശനിയാഴ്ച രാത്രി ഹര്‍ദികിനെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് ജെ ബ്രഹ്മത്തിന്റെ വസതിയില്‍ ഹാജരാക്കി. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി ഹര്‍ദികിനെ പോലിസ് കസ്റ്റഡിയില്‍വിട്ടത്. ഹര്‍ദികിന്റെ പ്രക്ഷോഭത്തിനു പിന്നിലുള്ള ശക്തി ആരാണെന്നും അതിന്റെ ധനസ്രോതസ്സ് എവിടെ നിന്നാണെന്നും കണ്ടെത്താന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡാണ് പോലിസ് ആവശ്യപ്പെട്ടത്. ഹര്‍ദികിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനു തെളിവുകളൊന്നും പോലിസ് ഹാജരാക്കിയിട്ടില്ലെന്ന് ഹര്‍ദികിന്റെ അഭിഭാഷകന്‍ ബി എം മഞ്ജുക്കിയ പറഞ്ഞു.
ഹര്‍ദിനെതിരേ പോലിസ് രണ്ടു കേസുകളാണെടുത്തത്. പോലിസുകാരെ വധിക്കാന്‍ ഒരു പട്ടേല്‍ യുവാവിനെ ഉപദേശിച്ചതിന് ഈ മാസം 19ന് ഗുജറാത്തിലെ സൂറത്ത് പോലിസ് ചാര്‍ജ് ചെയ്തതാണ് ആദ്യത്തേത്. രാജ്യദ്രോഹം, സര്‍ക്കാരിനെതിരേ യുദ്ധ പ്രഖ്യാപനം, രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഒക്ടോബര്‍ 21ന് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തത്.
Next Story

RELATED STORIES

Share it