ഹജ്ജ് വിമാന സര്‍വീസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു

കരിപ്പൂര്‍: അടുത്ത വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് കരിപ്പൂരില്‍നിന്നുതന്നെ നടത്തുന്നത് പരിഗണിക്കുന്നു. വരുന്ന മാര്‍ച്ച് 27 മുതല്‍ ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് ജെമ്പോ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
വരുന്ന ഹജ്ജ് സീസണിലേക്ക് റണ്‍വേ നവീകരണ പ്രവൃത്തികള്‍ ഒരു വര്‍ഷം കഴിയും. മഴയില്ലാത്തതിനാല്‍ പ്രവൃത്തികള്‍ വേഗത്തിലാണ് നടക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് കൂടുതല്‍ ഭാരത്തോടെ റണ്‍വേയില്‍ ഇറങ്ങുന്നതിനാണ് താല്‍കാലികമായി നിരോധനമുളളത്. ഇതിനാലാണ് മാര്‍ച്ചില്‍ കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായത്. ആറ് മാസം കഴിഞ്ഞാല്‍ ജിദ്ദ-കരിപ്പൂര്‍ സര്‍വീസിനും എയര്‍ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇതുവഴി ഹജ്ജ് വിമാന സര്‍വീസ് നടത്താനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ കണക്ക്കൂട്ടല്‍. മാര്‍ച്ചില്‍ എയര്‍ ഇന്ത്യ ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിച്ചാല്‍ ഇത്തവണ ഹജ്ജിന് കേരളത്തില്‍നിന്ന് എയര്‍ ഇന്ത്യക്ക് തന്നെയായിരിക്കും മുന്‍തൂക്കം. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പടെയുളള വിമാനക്കമ്പനികള്‍ക്ക് റണ്‍വേയിലിറങ്ങാന്‍ പ്രത്യേക അനുമതി വേണമെന്നത് എയര്‍ഇന്ത്യക്ക് നേട്ടമാവും.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുളളതിനാല്‍ നെടുമ്പാശ്ശേരിയില്‍നിന്നാണ് ഇക്കഴിഞ്ഞ ഹജ്ജ് സര്‍വീസുകള്‍ നടത്തിയത്. എയര്‍ ഇന്ത്യ താളപ്പിഴയില്ലാതെ ഹജ്ജ് സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. 300 മുതല്‍ 350വരെ ആളുകളെ ഉള്‍ക്കൊളളുന്ന വിമാനങ്ങളാണ് ഹജ്ജ് സര്‍വീസിന് ഉപയോഗിക്കുന്നത്. ആഗസ്ത് മുതലാണ് ഹജജ് സീസണ്‍ ആരംഭിക്കുക. ഇതിനകം റണ്‍വേ നവീകരണം ഭൂരിഭാഗവും പൂര്‍ത്തിയാവും. ഇതോടെ ഹജ്ജ് സര്‍വീസിന് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലെത്താനാവും.
ഹജ്ജ് കാര്യങ്ങള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കുന്ന ഹജ്ജ് ഹൗസ് കരിപ്പൂരിലായതിനാല്‍ സര്‍വീസും കരിപ്പൂരില്‍നിന്ന് നടത്താനാണ് ഹജ്ജ് കമ്മറ്റിയുടെയും താല്‍പര്യം. വിമാനത്താവള റണ്‍വേ പ്രാപ്തമായാല്‍ ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍നിന്ന്തന്നെ നടത്താനാണ് അവരുടെ ആലോചന. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രാരംഭ നടപടികള്‍ ഹജ്ജ്ഹൗസില്‍ ആരംഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it