സിസിടിവി ദൃശ്യങ്ങള്‍ വൈറലായി; പഞ്ചാബില്‍ ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ കീഴടങ്ങി

മുക്തസര്‍: പഞ്ചാബിലെ മുക്തസറില്‍ 24കാരിയായ ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ കീഴടങ്ങി. മുക്തസര്‍ സ്വദേശിയായ പ്രതി ഗുര്‍ജിന്ദര്‍ സിങാണ് ഒരുമാസത്തിനുശേഷം കീഴടങ്ങിയത്. മാര്‍ച്ച് 24ന് ഓഫിസില്‍നിന്നു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീടിത് വൈറലായതോടെയാണ് പ്രതി മുക്തസര്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്നു പട്ടാപ്പകലാണ് പ്രതി പെണ്‍കുട്ടിയെ വലിച്ചിറക്കി കൊണ്ടുപോയത്. കുതറിമാറാനുള്ള പെണ്‍കുട്ടിയുടെ ശ്രമം വിജയിച്ചില്ല. നടുറോഡിലൂടെ 100 മീറ്ററോളം പെണ്‍കുട്ടിയെ വലിച്ചിഴച്ചു. സഹായത്തിനായി പെണ്‍കുട്ടി അലറിവിളിച്ചെങ്കിലും വാഹനയാത്രക്കാര്‍ അവഗണിക്കുകയായിരുന്നു. അടുത്തുള്ള ഒരു ഫാംഹൗസിലെത്തിച്ച് പീഡിപ്പിച്ചശേഷം പിറ്റേന്ന് വിട്ടയക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലിസില്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് പ്രതി കീഴടങ്ങിയത്.
സംഭവം നടന്ന് അഞ്ചുദിവസത്തിനുശേഷം മാത്രമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതി. ദേശീയ പട്ടികജാതി വികസന കമ്മീഷനെ സമീപിച്ചതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്.
Next Story

RELATED STORIES

Share it