thiruvananthapuram local

സിറ്റി ബസ്സുകളുടെ നമ്പറിങ് ഈമാസം പൂര്‍ത്തിയാവും

തിരുവനന്തപുരം: സിറ്റി സര്‍വീസ് ബസുകളുടെ നമ്പറിങ് ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെഎസ്ആര്‍ടിസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന സിറ്റി ബസുകളില്‍ പുതിയ റൂട്ട് നമ്പറുകള്‍ ബോര്‍ഡിനൊപ്പം പ്രദര്‍ശിപ്പിക്കാനുള്ള നടപടികളായിട്ടുണ്ട്. ഈമാസം 30 ഓടെ ഇത് പൂര്‍ത്തിയാകും. ഇതിനുതുടര്‍ച്ചയായി നഗരത്തിലേക്ക് ജില്ലയിലെ മറ്റു ഡിപ്പോകളില്‍ നിന്ന് വരുന്ന ബസുകളിലും നമ്പറിങ് സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളിലും റൂട്ട് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തും. അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ബോര്‍ഡുവായിക്കാന്‍ അറിയില്ലെങ്കിലും നമ്പറിലൂടെ കയറേണ്ട ബസുകള്‍ തിരിച്ചറിയാനാകും.
നഗരത്തില്‍ നാലു പ്രധാന കേന്ദ്രങ്ങളില്‍ ശീതികരിച്ച ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിഗണനയിലാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ബാങ്കുകളുടെ സഹകരണത്തോടെ എടിഎം ഉള്‍പ്പെടെയുള്ള ബസ് ഷെല്‍റ്ററുകളാണ് സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ പാളയം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിനു സമീപം രണ്ടെണ്ണവും, മാസ്‌ക്കറ്റ് ഹോട്ടലിനടുത്ത് സ്റ്റുഡന്റ്‌സ് സെന്ററിനു മുന്നിലും പാളയം യൂനിവേഴ്‌സിറ്റി കാന്റീനിനു മുന്നിലും മെഡിക്കല്‍ കോളജ് കെഎച്ച്ആര്‍ഡബ്ല്യൂഎസ് പേ വാര്‍ഡിന് മുന്നിലുള്ള സ്‌റ്റോപ്പിലും ഓരോന്ന് വീതവുമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കിഴക്കേേകാട്ടയില്‍ ബീമാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളുടെ സ്‌റ്റോപ്പ് ലൂസിയ ഹോട്ടലിന് പിന്‍വശത്തേക്ക് (നിലവിലെ കോവളം ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിന് എതിര്‍വശം) ഇന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം, മറ്റ് പോലിസ് അധികൃതര്‍, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it