വയനാട്ടില്‍ ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍

കല്‍പ്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. രാവിലെ ഒമ്പതോടെ ദേശീയപാതയില്‍ വാരിയാടിന് സമീപമുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി ജോര്‍ജ്(സുനില്‍-40), ഉച്ചയ്ക്ക് രണ്ടിന് ദേശീയപാതയില്‍ത്തന്നെ മീനങ്ങാടിക്കു സമീപം കുട്ടിരായിന്‍ പാലത്തുണ്ടായ അപകടത്തില്‍ കാക്കവയല്‍ തെനേരി സ്വദേശി താളിയില്‍ മുഹമ്മദ് അനസ്(21), ഒന്നിന് പുല്‍പ്പള്ളി മാരപ്പന്‍മൂലയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പുല്‍പ്പള്ളി മൂഴിമല മൂടവന്തിയില്‍ പൗലോസിന്റെ മകന്‍ സജി(27) എന്നിവരാണു മരിച്ചത്.
ബൈക്കിന് പിന്നില്‍ ലോറിയിടിച്ചാണ് ജോര്‍ജ് മരിച്ചത്. പനമരത്തുനിന്നും ഉപ്പട്ടിയിലേക്കു മടങ്ങുംവഴി വാര്യാട് വച്ച് ജോര്‍ജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഉപ്പട്ടിയിലെ ഒലിമിടാവ് പരേതനായ വര്‍ഗീസിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം ഇന്നു രാവിലെ 10ന് കണിലാടി ഫാത്തിമമാതാ ചര്‍ച്ചില്‍. ഭാര്യ: ഡെയ്‌സി. മക്കള്‍: ആല്‍ബിന്‍, ആല്‍ബിയ.
ബൈക്ക് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് അനസ് മരിച്ചത്. മീനങ്ങാടിയിലെ സ്വര്‍ണാഭരണ ശാലയിലെ ജീവനക്കാരനായ മുഹമ്മദ് അനസ് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു വരവെ ബൈക്ക് നിയന്ത്രണംവിട്ട് കുട്ടിരായിന്‍ പാലത്തിനു സമീപത്തെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനസ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുംവഴിയാണു മരിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. താളിയില്‍ ഉമ്മര്‍-ശരീഫ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഫീദ ഫാത്തിമ, ഹിദ ഫാത്തിമ.
പുതുവല്‍സരദിനത്തില്‍ മാരപ്പന്‍മൂലയില്‍വച്ചുണ്ടായ ബൈക്കപകടത്തിലാണ് സജിക്ക് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണു മരിച്ചത്. സംസ്‌കാരം നാളെ വൈകീട്ട് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ലൂസിയാണ് സജിയുടെ മാതാവ്. സഹോദരങ്ങള്‍: സിജോ, പ്രിന്‍സ്.
Next Story

RELATED STORIES

Share it