ernakulam local

മാനസിക രോഗിയായ സ്ത്രീയെ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി

പെരുമ്പാവൂര്‍: ഭക്ഷണവും വെള്ളവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടിരുന്ന മാനസിക രോഗിയായ സ്ത്രീയെ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുടക്കുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് തുരുത്തി മന്നയത്തുകുടി വീട്ടില്‍ മോഹനന്റെ ഭാര്യ രാജി (45) യെയാണ് നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവില്‍നിന്നോ മക്കളില്‍നിന്നോ പരിചരണം ലഭിക്കാതെ വീട്ടിലെ മുറിക്കുള്ളില്‍ നരകിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ രാവിലെ പൂട്ടിക്കിടന്ന വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍ വീണുകിടന്നിരുന്ന രാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു ദിവസത്തിലേറെയായി വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് രാജിയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങളോട് മോശമായി സംസാരിച്ചതായും നാട്ടുകര്‍ ആരോപിച്ചു. പോലിസില്‍ വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗീസ്, വാര്‍ഡ് മെംബര്‍ ബിബിന്‍ പുനത്തില്‍, ബൈജുതോമസ് തുടങ്ങിയവരും പോലിസും ചേര്‍ന്ന് വീട് തുറന്ന് രാജിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദ്രോഗ വിദഗ്ധന്റെ സഹായം ലഭിക്കുന്നതിനായി രാജിയെ കോതമംഗലത്തെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അധ്യാപികയായ രാജിക്ക് രണ്ടുവര്‍ഷം മുമ്പാണ് മാനസിക ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ജോലിക്കുപോവാന്‍ കഴിഞ്ഞിരുന്നില്ല. ഷുഗര്‍ രോഗികൂടിയായ രാജിയുടെ വലത് കാല്‍പാദം അസുഖത്തെതുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു. ആദ്യകാലങ്ങളില്‍ പെരുമ്പാവൂരിലെ സ്വകാര്യ മാനസിക ആശുപതിയില്‍നിന്നും മരുന്ന് കഴിച്ചിരുന്നെങ്കിലും ഭര്‍ത്താവും മക്കളും തിരിഞ്ഞുനോക്കാതായതോടെ അതും നിലച്ചു. രാജിയുടെ ഭര്‍ത്താവ് മോഹനും മകള്‍ ദിവ്യയും സര്‍ക്കാര്‍ ജീവരക്കാരും ഇളയ മകന്‍ അഭിജിത്ത് ഡിഗ്രി വിദ്യാര്‍ഥിയുമാണ്. ദിവ്യ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം.
മോഹനും മകന്‍ അഭിജിത്തുമാണ് രാജിക്കൊപ്പം താമസിക്കുന്നത്. എന്നാല്‍ മനുഷ്യത്വപരമായ ഒരുപരിഗണനയും ഇവര്‍ രാജിക്ക് നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മകളെ കാണാന്‍പോലും രാജിയുടെ അമ്മയെ ഇവര്‍ അനുവതിച്ചിരുന്നില്ല. മകള്‍ക്ക് പരിചരണം ലഭിക്കുന്നില്ലെന്നാരോപിച്ച് രാജിയുടെ അമ്മ കുറുപ്പംപടി പോലിസില്‍ പരാതി നല്‍കിയിരുന്നു. രാജിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മോഹന്‍ നല്‍കിയ കേസും കോടതില്‍ നിലനില്‍ക്കുന്നുണ്ട്. രാജിയുടെ തുടര്‍ചികില്‍സക്കുള്ള പണം പോലും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it