ഭര്‍ത്താവിനെ വെട്ടിക്കൊന്ന് യുവതി കുഞ്ഞുമായി ജീവനൊടുക്കി

പൊന്നാനി: ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം എട്ടുമാസം പ്രായമായ കുഞ്ഞുമായി കിണറ്റില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്തു. മാറഞ്ചേരിക്കു സമീപം കരിങ്കല്ലത്താണി അവിണ്ടിത്തറയില്‍ പെരുമ്പുള്ളില്‍ ഫൈസല്‍(32), ഭാര്യ സലീന(26), മകന്‍ ഫഹീം(8 മാസം) എന്നിവരാണു മരിച്ചത്. അവിണ്ടിത്തറ സലഫി മസ്ജിദിനടുത്താണ് ഇവരുടെ താമസം. പുലര്‍ച്ചെ ഫൈസലിന്റെ പിതാവ് നമസ്‌കാരത്തിനായി പള്ളിയിലേക്കു പോയ സമയത്താണു സംഭവം. അസ്വാഭാവിക ശബ്ദം കേട്ട് ഓടിയെത്തിയ ഉമ്മ ഫൈസല്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. കഴുത്തില്‍ മാരകമായി മുറിവേറ്റ ഫൈസലിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സലീനയെയും എട്ടുമാസം പ്രായമുള്ള മകന്‍ ഫഹീമിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫൈസലിനെ കത്തി ഉപയോഗിച്ചു വെട്ടിയശേഷം സലീന കുഞ്ഞുമായി കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് തിരൂര്‍ ഡിവൈ.എസ്.പി. വേണുഗോപാ ല്‍ പറഞ്ഞു. സലീനയ്ക്ക് കുറെക്കാലമായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും ഇതിന് മരുന്നു കഴിച്ചിരുന്നതായും പോലിസ് പറഞ്ഞു. എടപ്പാളിനടുത്ത് വട്ടംകുളം പഞ്ചായത്ത് ഓഫിസിനടുത്താണ് സലീനയുടെ പിതൃഭവനം.  സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പെരുമ്പടുപ്പ് പോലിസ് പറഞ്ഞു. കഴുത്തിലും പുറത്തുമായി മാരകമായ ഏഴു മുറിവുകള്‍ ഉള്‍പ്പെടെ 24 കുത്തുകള്‍ ഫൈസലിന് ഏറ്റിട്ടുണ്ട്. 24 ദിവസം മുമ്പാണ് ഫൈസല്‍ ദുബയിയില്‍നിന്നു നാട്ടിലെത്തിയത്. ഈ മാസം 15ന് ഗള്‍ഫിലേക്ക് തിരിച്ചു പോവാനിരിക്കുകയായിരുന്നു. ഫൈസലിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കത്തി പോലിസ് കണ്ടെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it