ബാലാവകാശ കമ്മീഷന്പരാതി നല്‍കി

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തിനെതിരേ എസ്‌ഐഒ കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിനിടെ പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. പോലിസ് അകാരണമായി തങ്ങളെ മര്‍ദ്ദിച്ചെന്നും അറസ്റ്റ് ചെയ്‌തെന്നും കാണിച്ച് പ്രായപൂര്‍ത്തിയാവാത്ത അഞ്ചു വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. പരാതി ഗൗരവമേറിയതാണെന്നും പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം നാസര്‍ ചാലിയം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസ് കമ്മീഷണറോടും ഡിസിപിയോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന പോസ്റ്റ്ഓഫിസ് മാര്‍ച്ചിനിടെ പോലിസ് അറസ്റ്റ് ചെയ്തവരില്‍ പ്രായപൂര്‍ത്തിയാവാത്ത അഞ്ച് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ എന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശങ്ങള്‍ പോലിസ് നിഷേധിച്ചുവെന്ന് ബാലാവകാശ കമ്മീഷനില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പതിനൊന്ന് മണിക്ക് സ്റ്റേഷനിലെത്തിച്ച തങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോവാനോ ഭക്ഷണം നല്‍കാനോ പോലിസ് തയ്യാറായില്ല. രക്ഷിതാക്കളെ കാണാനും അനുവദിച്ചില്ല. വൈകീട്ട് അഞ്ചു മണിക്കാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി 12 മണിക്കു മാത്രമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും പുലര്‍ച്ചെ മൂന്നു മണിക്ക് ജാമ്യം ലഭിച്ചുവെന്നും പരാതിയില്‍ പറയുന്നു. പോലിസ് നടപടിക്കെതിരേ ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളിലും പരാതി നല്‍കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Next Story

RELATED STORIES

Share it