ബസ് യാത്രയ്ക്കിടയില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു

ആലുവ: സ്വര്‍ണാഭരണ ശാലകളില്‍ വിതരണത്തിനായി ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഒന്നര കോടി രൂപയുടെ ആറു കിലോയോളം സ്വര്‍ണം ബസ് യാത്രയ്ക്കിടെ കവര്‍ന്നതായി പരാതി. ഇന്നലെ പുലര്‍ച്ചെ ഏഴിന് ആലുവയിലെത്തിയ കല്ലട ട്രാവല്‍സിലെ യാത്രക്കാരനായ ബംഗളൂരുവിലെ ജ്വല്ലറിയിലെ ജീവനക്കാരന്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറി (30)ന്റെ ബാഗില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.
സ്വര്‍ണാഭരണങ്ങള്‍ പ്ലാസ്റ്റിക്ക് പേപ്പറില്‍ പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മഹേഷ് ഇരുന്ന സീറ്റിന് മുകളിലെ ബര്‍ത്തിലായിരുന്നു ബാഗ് വച്ചിരുന്നത്. ഞായറാഴ്ച വൈകീട്ടാണ് ബസ് ബംഗളൂരുവില്‍ നിന്നു തിരിച്ചത്. യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ മഹേഷ് ഉറങ്ങിപ്പോയി. ആലുവ എത്താറായപ്പോള്‍ ഉറക്കമുണര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം അടങ്ങിയിരുന്ന പൊതി കാണാനില്ലായിരുന്നു. തുടര്‍ന്ന് ആലുവ ബൈപാസില്‍ ബസ് നിര്‍ത്തിയ ശേഷം ആലുവ പോലിസില്‍ വിവരമറിയിച്ചു.
എസ്‌ഐ പി എ ഫൈസലിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനിയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബസ്സിന്റെ ഡ്രൈവറേയും, ക്ലീനറേയും, സ്വര്‍ണം നഷ്ടപ്പെട്ട മഹേഷിനേയും ആലുവ പോലിസ് ചോദ്യം ചെയ്തു വരികയാണ്. മഹേഷിന്റെ ഫോ ണ്‍ കോളുകളും പോലിസ് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടര്‍ന്ന് മഹേഷിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ജ്വല്ലറി ഉടമയും സ്‌റ്റേഷനിലെത്തി സ്വര്‍ണത്തിന്റെ വിവരങ്ങള്‍ പോലിസിന് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it