kozhikode local

പരിമിതികളില്‍ വീര്‍പ്പു മുട്ടി ചോമ്പാല പോലിസ് സ്റ്റേഷന്‍

വടകര: യാതനകള്‍ക്ക് അറുതിയില്ലാതെ ചോമ്പാല പോലിസ് സ്റ്റേഷന്‍. സ്വന്തം കെട്ടിടമില്ലാത്തതിന്റെ ദുരിതമാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത്. കുഞ്ഞിപ്പള്ളിക്കു സമീപം മോന്താല്‍ റോഡില്‍ കൃഷിഭവന്‍ കെട്ടിടത്തിനു മുകളിലായാണ് 2009 മുതല്‍ ഈ പോലിസ് സ്‌റ്റേഷന്റെ കിടപ്പ്. ഇത്ര വര്‍ഷമായിട്ടും ഇവിടത്തെ പ്രയാസങ്ങള്‍ക്ക് ശമനമില്ല.
അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ഇവിടെ ലോക്കപ്പോ, തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ ഇടമോ ഇല്ല. വനിതാപോലിസ് ഉള്‍പെടെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും ഉപയോഗിക്കാന്‍ ഒരു ബാത്ത് റൂം സൗകര്യമേയുള്ളൂ.
വിശ്രമ മുറിയും വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഇല്ലാത്തതിന്റെ ദുരിതം വനിതാ പോലിസുകാരാണ് അനുഭവിക്കുന്നത്. സംഘര്‍ഷ പ്രദേശങ്ങളായ അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ ചോമ്പാല പോലിസ് സ്റ്റേഷനു കീഴിലാണ്. ഏകദേശം 58,000 ജനങ്ങള്‍ താമസിക്കുന്ന രണ്ടിടത്തേയും ക്രമസമാധാന പാലനത്തിന് 28 പോലിസുകാരേ സ്റ്റേഷനിലുള്ളു. കേരളത്തില്‍ ബാറുകള്‍ക്കു നിയന്ത്രണം ഏര്‍പെടുത്തിയതിനെ തുടര്‍ന്നു മാഹിയിലേക്കുള്ള മദ്യപാനികളുടെ ഒഴുക്ക് വര്‍ധിച്ചത് ചോമ്പാല പോലിസിന്റെ ജോലി ഭാരം കൂട്ടിയിരിക്കുകയാണ്. മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ പാര്‍പിക്കാന്‍ ലോക്കപ്പില്ലാത്തതിനാല്‍ ഇവരില്‍ നിന്നു പോലിസുകാര്‍ക്ക് അക്രമം നേരിടേണ്ട അവസ്ഥ പോലുമുണ്ടായി.
ട്രെയിന്‍, റോഡ് അപകടങ്ങള്‍, കടലോരത്തെ മണല്‍ക്കടത്ത് തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരന്തരം നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ കുറവ് അടിയന്തര നടപടികള്‍ കൈക്കൊള്ളൂന്നതിനെ പ്രതികൂലമായി ബാധിക്കുന്നു. കംപ്യൂട്ടര്‍ സൂക്ഷിക്കുന്നതിനു സൗകര്യമില്ലാത്തതും ആവശ്യമായ ഫര്‍ണിച്ചര്‍ ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഇന്‍വേര്‍ട്ടര്‍ സൗകര്യമില്ലാത്തത് തുടങ്ങിയ പ്രയാസങ്ങള്‍ ഇവര്‍ അഭിമുഖീകരിക്കുന്നതായി പോലിസുകാര്‍ ചുണ്ടിക്കാട്ടി. അതിനിടെ സ്വന്തം കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതായി ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍മാണ നടപടികള്‍ ഇനിയും ആരംഭിച്ചില്ല. സ്വന്തം കെട്ടിടം വരുന്നതോടെ ദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it