നഴ്‌സ് ബലാല്‍സംഗത്തിനിരയായ സംഭവം: സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന തങ്ങളുടെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) എറണാകുളം ജില്ലാപ്രസിഡന്റ് ഹാരിസ് മണലുംപാറ പറഞ്ഞു. അസോസിയേഷന്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ പോലിസിന്റെ ഭാഗത്തുനിന്ന് അന്വേഷണം ആരംഭിച്ചതായാണ് അറിയാനായതെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പരാതിയെക്കുറിച്ച് ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്ക് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാര്‍ ആരായാലും അത് കണ്ടെത്തണം. ആരോപിതരായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കാര്‍ കുറ്റക്കാരല്ലെങ്കില്‍ അതും പോലിസ് പുറത്ത് കൊണ്ടുവരണമെന്നു ഹാരിസ് പറഞ്ഞു.
ഇന്റലിജന്‍സ് എഡിജിപി ശ്രീലേഖ അസോസിയേഷനെ ബന്ധപ്പെട്ടിരുന്നുവെന്നും അസോസിയേഷന് ലഭ്യമാവുന്ന വിവരങ്ങള്‍ കൈമാറാം എന്ന് എഡിജിപിക്ക് ഉറപ്പു നല്‍കിയതായും ഫേ—സ്ബുക്ക് പോസ്റ്റില്‍ ഷാ അറിയിച്ചു. പെരുമ്പാവൂരിലെ ജിഷയ്ക്ക് നേരിടേണ്ടിവന്നതിന് സമാനമായ പീഡനമാണ് നടന്നിട്ടുള്ളതെന്നും ഇതിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും നളിനി നെറ്റോയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി ജീവനക്കാരോടും നഴ്‌സുമാരോടും ഇത്തരത്തില്‍ എന്തെങ്കിലും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്നാവശ്യപ്പെട്ടു ഫോണ്‍ നമ്പറുകളും ഇ മെയില്‍ ഐഡികളും സഹിതം യുഎന്‍എ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ക്രൂരമായ പീഡനത്തിനിരയായ നഴ്‌സിനെ റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ അവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it