ജര്‍മനിയില്‍ മലയാളി വീട്ടമ്മയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി

അങ്കമാലി: അങ്കമാലി സ്വദേശിനിയായ മലയാളി വീട്ടമ്മയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മധ്യജര്‍മന്‍ നഗരമായ ഡൂയിസ്ബര്‍ഗിന് സമീപമുള്ള ഹോംബെര്‍ഗിലാണ് ദാരുണസംഭവം. ജര്‍മനിയിലേക്ക് കുടിയേറിയവരിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റിയന്‍ കിഴക്കേടത്തിന്റേയും റീത്തയുടേയും ഏകമകളായ ജാനെറ്റ് (34) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഭര്‍ത്താവ് റെനെ ഫെര്‍ഹോവനെ (33) പോലിസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഭര്‍ത്താവ് തന്നെയാണ് കാണാനില്ലെന്ന വിവരം പോലിസിനെ അറിയിച്ചത്. എന്നാല്‍, ഫെര്‍ഹോവന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലിസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീടിന് പിറകുവശത്തുള്ള തോട്ടത്തില്‍ കുഴിച്ച് മൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പോലിസ് കണ്ടെടുക്കുകയായിരുന്നു. സ്‌കൂള്‍തലം മുതലേ ഫെര്‍ഹോവനും ജാനെറ്റും കൂട്ടുകാരായിരുന്നു. 15 വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലിയില്‍ വച്ചാണ് നടന്നത്. നര്‍ത്തകിയായ ജാനറ്റ് ജര്‍മനിയിലെ കലാരംഗത്ത് സജീവസാന്നിധ്യമായിരുന്നു. സംഭവം എന്നു നടന്നുവെന്നോ എങ്ങനെ കൊലപ്പെടുത്തിയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലിസ് അറിയിച്ചു. ജാനെറ്റ് ഫെര്‍ഹോവന്‍ ദമ്പതികള്‍ക്ക് ആലീസ് എന്നുപേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
Next Story

RELATED STORIES

Share it